കൊല്ലം മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷം. റെയിൽ വേ ട്രാക്കിൽ വീണ അബ്ദുൽ റഹ്മാന് പുതു ജീവൻ നൽകിയത് മറ്റൊരു അബ്ദുൽ റഹ്മാനാണ്. പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടയിലാണ് വയോധികനായ അബ്ദുൽ റഹ്മാൻ ട്രാക്കിൽ വീഴുന്നത്. എന്നാൽ വീണിടത്ത് നിന്ന് എണീക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് രക്ഷകനായി ഓടിയെത്തിയത് പ്രദേശവാസിയായ അബ്ദുൽ റഹ്മാനായിരുന്നു.
ഇരവിപുരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം അവസാനിക്കുന്ന ചകിരിക്കടയ്ക്ക് സമീപമാണ് സംഭവം നടക്കുന്നത്. റെയിൽവേ സ്റ്റേഷന് സമീപമാണ് ചകിരിക്കട സ്വദേശിയായ അബ്ദുൽ റഹ്മാൻ വാടകയ്ക്ക് താമസിക്കുന്നത്. സ്ഥിരമായി വീടിനടുത്തുള്ള ചായക്കടയിൽ നിന്നാണ് ചായ വാങ്ങുന്നത്. എന്നാൽ ഇന്നലെ ആ കട തുറന്നിരുന്നില്ല. തുടർന്ന് പുലർച്ചെ നാല് മണിയോടെ വാളത്തുംഗൽ ഭാഗത്തുള്ള മറ്റൊരു കടയിലേക്ക് ചായ വാങ്ങാൻ പോകുന്ന വഴിയാണ് പാളത്തിലൂടെ നടക്കവെ പെട്ടെന്ന് ട്രാക്കിലേക്ക് വീണത്.
ചായക്കടക്കാരൻ ഷാജഹാനാണ് ഇയാൾ വീണത് ആദ്യം കാണുന്നത്. തുടർന്ന് ട്രെയിൻ വരുന്ന ശബ്ദവും കേട്ടു. ഷാജഹാൻ ബഹളം വച്ചതിനെ തുടർന്നാണ് ചായ കൂടിക്കുകയായിരുന്ന അബ്ദുറഹ്മാൻ ഓടിയെത്തി. വയോധികനെ ഉടൻ തന്നെ ട്രെയിനിന് മുന്നിൽ നിന്ന് വലിച്ച് മാറ്റുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ ട്രാക്കിലൂടെ ട്രെയിൻ പാഞ്ഞുപോകുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. പിന്നാലെ അബ്ദുൽ റഹ്മാനെ പ്രശംസിച്ച് നിരവധിപേർ രംഗത്തുവന്നു.
Comments