കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഈ മാസം പതിനഞ്ചിന് കൊടിയേറും. ഏഴാം ദിവസമായ 21-നാണ് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറുക. പൂരം കഴിഞ്ഞ് 24-ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്.
ഈ മാസം 15-ന് വൈകിട്ട് ഏഴ് മണിക്ക് തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യ കാർമികത്വത്തിലാണ് ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കുന്നത്. തുടർന്നുള്ള ചടങ്ങിൽ നടൻ മനോജ് കെ ജയൻ ഉദ്ഘാടന കർമം നിർവഹിക്കും. വൈകിട്ട് 8 മണിയോടെ ഗായകൻ വിധുപ്രതാപിന്റെ ഗാനമേള ആരംഭിക്കും. ഉത്സവത്തിന്റെ രണ്ടാം ദിനം മുതൽ പള്ളിവേട്ട ദിനമായ 23 വരെ ഉച്ചയ്‌ക്ക് രണ്ടിന് ഉത്സവബലി ദർശനമുണ്ടാവും. കൂടാതെ 19 മുതൽ 23 വരെ വൈകിട്ട് ആറിന് കാഴ്ചശ്രീബലിയുമുണ്ട്. ഉത്സവത്തിന്റെ മൂന്ന് ദിനങ്ങളിൽ രാത്രി 10-ന് കഥകളി അരങ്ങേറും. 16-ന് കിർമീര വധവും 17-ന് കീചക വധവും 20-ന് ദക്ഷയോഗം കഥകളാണ് അവതരിപ്പിക്കുക.
ഏഴാം ദിവസമായ 21-നാണ് തിരുനക്കര പൂരം നടക്കുന്നത്. രാവിലെ 9-ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറു പൂരങ്ങളെ വരവേൽക്കും. വൈകിട്ട് 4ന് 22 ഗജവീരന്മാരെയാണ് മൈതാനത്ത് അണിനിരത്തുന്നത്. തിരുനക്കര ശിവൻ, പാമ്പാടി രാജൻ, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പൻ, വേമ്പനാട് അർജുനൻ, ചിറക്കാട്ട് അയ്യപ്പൻ, പരിമണം വിഷ്ണു, ഭാരത് വിശ്വനാഥൻ, ഉഷശ്രീ ശങ്കരൻകുട്ടി, പാലാ കുട്ടി ശങ്കരൻ, പാമ്പാടി സുന്ദരൻ,ചൈത്രം അച്ചു, ആക്കവിള വിഷ്ണു നാരായണൻ, ഉണ്ണിമങ്ങാട് ഗണപതി, തോട്ടയ്‌ക്കാട് രാജശേഖരൻ, ഗുരുവായുർ ഗോകുൽ, മീനാട് വിനായകൻ, പഞ്ചമത്തിൽ ദ്രോണ, കുന്നുമ്മേൽ പരശുരാമൻ, ഇത്തിത്താനം വിഷ്ണു നാരായണൻ, ചൂരൂർമഠം രാജശേഖരൻ, വാഴപ്പള്ളി മഹാദേവൻ എന്നീ ഗജവീരന്മാരാണ് പൂരം പൊടിപൊടിക്കാൻ അണിനിരക്കുന്നത്.
24-ന് ആറാട്ടിന് ശേഷമുള്ള സമാപന സമ്മേളനത്തിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ അച്യുത ഭാരതി സ്വാമിയാർ ചടങ്ങിൽ ദീപം തെളിയിക്കും. വിവധ ദിനങ്ങളിലായി കഥകളി, ഭക്തിഗാനമേള, സംഗീത നിശ, കഥാപ്രസംഗം, തിരുവാതിര കളി എന്നിങ്ങനെ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ക്ഷേത്ര സമിതി അംഗങ്ങൾ അറിയിച്ചു.
Comments