ബെംഗളുരു: പിയുസി പരീക്ഷയ്ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും വിദ്യാർത്ഥികൾ നിയമങ്ങൾ പാലിച്ച് പരീക്ഷകൾ എഴുതണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷയ്ക്ക് ഇനി മൂന്ന് ദിവസം മാത്രമാണുള്ളത്. ഇതിനിടയിലാണ് മന്ത്രി കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മാർച്ച് 9-നാണ് കർണാടക പിയുസി പരീക്ഷകൾ ആരംഭിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷവും പരീക്ഷ എഴുതുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ കഴിഞ്ഞ ദിവസവും ഹിജാബ് വിഷയത്തിൽ ഹർജികൾ പരാമർശിച്ചിരുന്നു. എന്നാൽ പെട്ടെന്ന് വന്ന് പരാമർശം നടത്തിയാൽ കേസ് പരിഗണിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇതോടുകൂടി ഹോളി അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ ഭിന്നവിധിയെ തുടർന്ന് ഹർജികൾ മൂന്നംഗ ബെഞ്ചിലേക്ക് നേരത്തെ വിട്ടിരുന്നു. ഹർജി പരിഗണിക്കുന്ന ബെഞ്ച് ഇതുവരെയും രൂപീകരിച്ചിട്ടില്ല.
Comments