തൃശൂർ: കെ റെയിൽ വന്നാൽ കുടുംബശ്രീക്കാർക്ക് സുഖമായി അപ്പം വിൽക്കാം എന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ റെയിലിന്റെ ഗുണം ഉദാഹരണ സഹിതം വിശദീകരിച്ച പ്രസ്താവനയെ അദ്ദേഹം ന്യായീകരിച്ചു. കൂറ്റനാടു നിന്ന് രാവിലെ രണ്ടുകെട്ട് അപ്പവുമായി കൊച്ചിയിൽ പോയി കച്ചവടം ചെയ്ത് ഉച്ചയാവുമ്പോഴേക്കും തിരിച്ചെത്താൻ കുടുംബശ്രീക്കാർക്ക് കഴിയും എന്നായിരുന്നു എം.വി ഗോവിന്ദൻ പറഞ്ഞത്.
കെ റെയിലിന്റെ നിരക്ക് താരതമ്യേന കുറവാണെന്നും അതിനാൽ അപ്പ വിൽപ്പന സാധ്യമാണെന്നും പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമർശിക്കുന്നവർ യാത്ര ചാർജിനെപ്പറ്റി പഠിക്കണമെന്നാണ് സിപിഎം നേതാവിന്റെ വാദം.
‘കെ റെയിലിന്റെ നിരക്ക് താരതമ്യേന കുറവാണ്. സാധാരണക്കാരന് അപ്പം കൊണ്ടുപോയി വിറ്റു വരാൻ കഴിയും. നിങ്ങൾക്ക് മൗലികമായ വല്ല പ്രശ്‌നവും പറയാനുണ്ടെങ്കിൽ പറയാം. ഇപ്പോ ബസിന് എത്രയാ ചാർജ്? അത് പഠിക്കണം ആദ്യം. ബസും ട്രെയിനും തമ്മിലുള്ള ചാർജിന്റെ വ്യത്യാസം എത്രയാണെന്ന് പഠിക്ക് ആദ്യം. കൂടുതലാണെന്ന് വെറുതെ പറഞ്ഞാൽ പോരാ. വസ്തുതാപരമായി പറയണം’ എന്നാണ് എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതകരിച്ചത്.
Comments