ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാൻ കഴിയാതെ ഇസ്ലാമാബാദ് പോലീസ്. ഇമ്രാൻ ഖാന്റെ വസതിയിൽ പോലീസ് സൂപ്രണ്ട് എത്തിയപ്പോൾ മുൻ പ്രധാനമന്ത്രി സ്ഥലത്ത് ഇല്ലായിരുന്നു. തുടർന്ന് പോലീസ് ടീം അവിടെ നിന്നും മടങ്ങുകയായിരുന്നു. ഏത് നിമിഷവും ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഏറെയാണ്.
ഇസ്ലാമാബാദ് ഐജി ഉത്തരവിൽ ഇന്ന് തന്നെ ഇമ്രാനെ അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശിക്കുന്നത്. എന്നാൽ, ഖാനെ ഇതുവരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ന് പിടികൂടാനുള്ള സാധ്യത കുറവാണ്. ഇന്ന് ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ലയും അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകും തുടർനടപടിയെന്നാണ് റിപ്പോർട്ട്.
ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പോലീസിന്റെ പക്കൽ വാറണ്ട് ഉണ്ട്. മാര്‍ച്ച് ഏഴിനകം ഇമ്രാന്‍ഖാനെ ഹാജരാക്കാനാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഖാനെ അറസ്റ്റ് ചെയ്യാൻ
പോലീസ് വസതിയിലെത്തിയതോടെ ഇമ്രാൻ അനുകൂലികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
പാർട്ടി പ്രവർത്തകരുടെ വൻനിരയാണ് ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ അണിനിരന്നത്. അറസ്റ്റിന് നീക്കമുണ്ടെന്നറിഞ്ഞതിന് പിന്നാലെ പ്രവർത്തകർ അക്രമം അഴിച്ചുവിടാൻ പദ്ധതിയിടുന്നതായാണ് വിവരം. തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് പിന്നിലെന്നാണ് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി നൽകുന്ന വിശദീകരണം. നീതിയോടുള്ള പരിഹാസമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സ്ഥിതിഗതികൾ വഷളാക്കുമെന്നും ചൗധരി ട്വിറ്ററിലൂടെ വ്യക്തമാക്കി. പാകിസ്താനിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കരുതെന്നും വിവേകപൂർവ്വം പ്രവർത്തിക്കണമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
Comments