കേരളത്തിലെ വർണശബളമായ ക്ഷേത്രോത്സവങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പൂരങ്ങളിലൊന്നാണ് ചിനക്കത്തൂർ പൂരം. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലാണ് ചിനക്കത്തൂർ പൂരം കൊണ്ടാടുന്നത്. ശ്രീ ഭദ്രകാളി രണ്ടു വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിക്കുന്ന ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതി ക്ഷേത്രം.തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം,മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം സവിശേഷതകളാണ് ഈ ക്ഷേത്രത്തിനുള്ളത്. പല ഐതീഹ്യ പാരമ്പര്യമുള്ള ക്ഷേത്രമാണിത്.സീതാന്വേഷണത്തിനായി ലങ്കയിലേയ്‌ക്ക് പോകുന്ന ശ്രീരാമനും ലക്ഷ്മണനും യാത്ര ചെയ്ത് ക്ഷീണിച്ച് ഭാരതപ്പുഴയുടെ തീരത്തെത്തി. യാത്രയിൽ ശ്രീധർമ്മശാസ്താവും ഭദ്രകാളിയും അവർക്കൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചു വരാൻ ശ്രീരാമൻ ശാസ്താവിനോട് അപേക്ഷിച്ചു. ഉടനെ ശാസ്താവ് ഭദ്രകാളിയോടൊപ്പം സ്ഥലം അന്വേഷിക്കാൻ പുറപ്പെട്ടു. അവർ അങ്ങനെ തിരുവില്വാമലയിലെത്തി. വിശ്രമിയ്‌ക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം അവിടമാണെന്ന് മനസിലാക്കിയ അവർ അവിടെത്തന്നെയിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ശാസ്താവിനെയും ഭദ്രകാളിയെയും കാണാതത്തിൽ സംശയം പൂണ്ട ശ്രീരാമലക്ഷ്മണന്മാർ ഉടനെ ഇരുവരെയും അന്വേഷിച്ചു നടക്കാൻ തുടങ്ങി . അന്വേഷണത്തിനൊടുവിൽ തിരുവില്വാമലയിലെത്തിയ അവർ ശാസ്താവിനെ കണ്ടെത്തി. ദേഷ്യപ്പെട്ട ശ്രീരാമൻ ശാസ്താവിനെ പുറംകാലുകൊണ്ട് ചവുട്ടിവീഴ്‌ത്തി. ചവുട്ടേറ്റ ശാസ്താവ് ചെന്നുവീണത് 50 അടി താഴെയുള്ള പടുകുഴിയിലാണ്. തിരുവില്വാമലയിലെ വില്വാദ്രിനാഥക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പൻ അങ്ങനെയാണ് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു
ഈ സംഭവം കണ്ട ഭദ്രകാളി ഉടനെത്തന്നെ ‘അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്‌ക്കണേ!’ എന്നും നിലവിളിച്ചുകൊണ്ട് ഓടിപ്പുറപ്പെട്ടു. ശ്രീരാമനും ലക്ഷ്മണനും ഭദ്രകാളിക്കു പിന്നാലെ ഓടി. ഭദ്രകാളി ഭാരതപ്പുഴ കടന്ന് മറുകരയിലെത്തി ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടം നിർത്തി സ്വയംഭൂവായി അവിടെ അവതരിച്ചു. അവിടെയാണ് ഇന്ന് ചിനത്തൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യം വടക്കോട്ടായിരുന്നു പ്രതിഷ്ഠയുടെ ദർശനം. പിന്നീട് സ്വയം തിരിഞ്ഞ് തെക്കോട്ടാകുകയായിരുന്നുവെന്ന് പറയപ്പെടുന്നു.ഭദ്രകാളി വിളിച്ചോടിയ ‘അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്‌ക്കണേ’ എന്ന വാക്കുകൾ ഇന്നും കുംഭമാസത്തിലെ പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേൾക്കാറുണ്ട്.
ക്ഷേത്രത്തിലെ രണ്ട് പ്രധാന പ്രതിഷ്ഠകളാണ് ചിനത്തൂർ മേൽ കാവിലമ്മയും , ചിനത്തൂർ താഴത്തെ കാവിലമ്മയും .അത്യുഗ്രരൂപത്തിലുള്ള ഭദ്രകാളിയാണ് മേലേക്കാവിലമ്മ. താഴെ കാവിലമ്മ യാകട്ടെ ശാന്തരൂപിണിയായാണ് .
ചിനക്കത്തൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമാണ് ചിനക്കത്തൂർ പൂരം. എല്ലാ വർഷവും മലയാള മാസം കുംഭത്തിൽ മകം നാളിൽ പകൽ മുതൽ പിറ്റേദിവസം പൂരം നാൾ വരെ ആഘോഷിക്കുന്ന പൂരത്തിനു കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും ആവേശജനകവും ആകർഷകവുമായ നാടൻ കലാരൂപങ്ങളാണ് പൂരത്തിന്റെ പ്രധാന സവിഷേതകളിൽ ഒന്ന്. തനത് കലാരൂപങ്ങളായ വെള്ളാട്ട്, പൂതനും തിറയും, പുലിക്കളി, കുംഭംകളി, കുടക്കളി, തേര്, തട്ടല്‍മേല്‍ കൂത്ത് എന്നിവയാണ് പൂരത്തിന് മാറ്റുകൂട്ടുന്നത്. പ്രധാന ആനകളുടെ ഘോഷയാത്രയോടെപ്പം ഭക്തര്‍ വഹിക്കുന്ന കുതിരയുടേയും കാളയുടേയും രൂപങ്ങളും ഈ പൂരത്തെ മറ്റ് ഉത്സവങ്ങളിൽ നിന്നും സമ്പന്നമാക്കുന്നു. പഞ്ചവാദ്യം, പാണ്ടിമേളം, പുലികളി ഇവയൊക്കെ ചിനക്കത്തൂർ പൂര പറമ്പുകളെ ആവേശഭരിതമാക്കുന്നു.
ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം തെക്കൻ മംഗലം, വടക്കുമംഗലം എന്നീ ദേശങ്ങളാണ് പൂരത്തിൽ പങ്കെടുക്കുന്നത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഉച്ചയ്‌ക്കുശേഷം ദേശങ്ങളിൽ നിന്നു പുറപ്പെടുന്ന ആനപ്പൂരങ്ങൾ മൈതാനത്തിന്റെ ഇരുവശങ്ങളിലും കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും.ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം ദേശങ്ങളിലെ 17 ഗജവീരന്മാർ പടിഞ്ഞാറൻ ചേരിയിലാണ്.തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങളിലെ 10 ആനകൾ കിഴക്കൻ ചേരിയിലും. പിന്നെ കുടമാറ്റം,അത് കഴിഞ്ഞാണ് വിശ്വപ്രസിദ്ധമായ കുതിരകളി.കാലികഴിഞ്ഞു കുതിരകൾ പിൻവാങ്ങും. കളി കഴിഞ്ഞു കുതിരകൾ പന്തികളിലേക്കു പിൻവാങ്ങിക്കഴിഞ്ഞാൽ പിന്നെ ദേവിയെ വണങ്ങാനെത്തുന്ന തേരും തട്ടിന്മേൽക്കൂത്തും വഴിപാട് കുതിരകളും കാളകളും പൂരപ്പറമ്പ് കയ്യടക്കും.
പൂരത്തിൽ പങ്കെടുക്കുന്ന കലാരൂപങ്ങളുടെ ധാരാളിത്തം കൊണ്ട് ചിനക്കത്തൂർ ഒന്നാമതാണ്. പകൽപ്പൂരം പിരിയുമ്പോൾ പിന്നെ ആകാശപൂരമാണ്.വെടിക്കെട്ട്. രാത്രി 8നു പടിഞ്ഞാറൻ ചേരിയുടെയും 9.30 നു കിഴക്കൻ ചേരിയുടെയും വെടിക്കെട്ട്.അപ്പോഴേക്കും തട്ടകങ്ങളിൽ നിന്നും രാത്രിപ്പൂരം പുറപ്പെട്ടിരിക്കും. പുലർച്ചയോടെ രാത്രിപ്പൂരം ഇങ്ങെത്തും. രാത്രിപ്പൂരം പൂരം നാൾ പുലർച്ചെ വീണ്ടും പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലെത്തി എഴുന്നള്ളിക്കും.
രാവിലെ ഏഴരയോടെ ഇരു ചേരികളിലെയും 27 ഗജവീരന്മാർ ദേവീസന്നിധിയിൽ ഒന്നിച്ചണിനിരക്കും .ആ കൂട്ടിയെഴുന്നള്ളിപ്പ് പൂർത്തിയാക്കുമ്പോൾ പിന്നെ ഉപചാരം ചൊല്ലൽ. അതെ വരെയുണ്ടായിരുന്ന ആവേശവും വാശിയും ഒക്കെ മാറ്റിവെച്ചു നാടും നാട്ടാരും കണ്ണീരണിയുന്ന നേരം. പിന്നെ വീണ്ടും കലാശക്കളി .മുൻ രാത്രിയുടെ പകൽ വെളിച്ചത്തിലെ ആവർത്തനം. എല്ലാം കണ്ടു കൊണ്ട് അഭയപ്രദായിനിയായ ‘അമ്മ വാണരുളും.
എന്തുകൊണ്ടും കണ്ണിനും മനസ്സിനും ആനന്ദം പകരുന്ന കാഴ്ച തന്നെയാണ് ഈ പൂരം. ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട പാലക്കാടൻ വേലകളിൽ ഒന്നാണ് ചിനക്കത്തൂർ പൂരം.
ആദിത്യ എം പി
(ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ അവസാന സെമസ്റ്റർ ജേർണലിസം വിദ്യാർത്ഥിനി. കണ്ണൂർ സ്വദേശിയാണ്)
Comments