ധാക്ക: ബംഗ്ലാദേശിലെ വടക്കൻ ജില്ലയായ പഞ്ചഗഢിൽ താമസിക്കുന്ന അഹമ്മദിയ സമുദായത്തിൽപ്പെട്ടവരുടെ വാർഷിക ചടങ്ങായ ജൽസയ്ക്കിടയിൽ പ്രാദേശിക സുന്നി പ്രക്ഷോഭകർ അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 50-ഓളം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം രൂക്ഷമായതോടെ ഗത്യന്തരമില്ലാതെ 17-ഓളം ബംഗ്ലാദേശി അതിർത്തി കാവൽ സംഘത്തെ പ്രദേശത്ത് വിന്യസിച്ചു.
സംഭവത്തെ തുടർന്ന് വലിയ അക്രമങ്ങളാണ് പഞ്ചഗഢിൽ അരങ്ങേറിയത്. അഹമ്മദിയകളുടെ വീടുകൾ അക്രമികൾ തീയിട്ട് നശിപ്പിക്കുകയും, അവരുടെ കടകൾ നശിപ്പിച്ച് പൊതു നിരത്തിൽ ഇറങ്ങി ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയുമായിരുന്നു,സംഭവത്തിൽ നിരവധി കലാപകാരികളെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂനപക്ഷമായ അഹമ്മദിയ്യകളുടെ ജൽസ സലാന റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിവിധ സംഘടനകൾ രംഗത്ത് വരുകയും റോഡ് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ജൽസ സലാന നടത്തിയത് പ്രക്ഷോഭകരെ ചൊടിപ്പിച്ചു. ഇതോടെ ജൽസയുടെ ആദ്യദിവസം തന്നെ തീവെപ്പും നശീകരണവും തുടങ്ങുകയായിരുന്നു. ജൽസയോട് അനുബന്ധിച്ചുള്ള ഘോഷയാത്ര തുടങ്ങിയപ്പോൾ തന്നെ എതിർ ചേരി അക്രമം തുടങ്ങി.
നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സംഘങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എസ്എം സിറാജുൽ ഹുദ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments