ഡയാന ജാനറ്റിനെ പൊങ്കാലയ്‌ക്കെത്തുന്ന മലയാളികൾ മറക്കുവാനിടയില്ല. ആറ്റുകാൽ പൊങ്കാല ഗവേഷണ വിഷയമാക്കി ഡോക്ട്രേറേറ്റ് നേടിയ വനിത. പൊങ്കാലയെ ഗിന്നസ് ബുക്കിൽ ഇടം നേടാൻ സഹായിച്ച അമേരിക്കൻ ഭക്ത. ഇങ്ങനെ എണ്ണിയാൽ തീരാത്തത്രയുണ്ട് ഡയാന ജാനെറ്റ് എന്ന വ്യക്തിയെ കുറിച്ച് പറയാൻ.
1994-ാണ് ഡയാന ജാനറ്റ് തിരുവനന്തപുരത്ത് എത്തുന്നത്. ഇന്ത്യൻ വനിതകളുടെ ആധ്യാത്മികാചരണം ഡയാനയ്‌ക്ക് ഏറെ താല്പര്യമുള്ള വിഷയമായിരുന്നു. പഠനത്തിന്റ ഭാഗമായി കേരളത്തിലെത്തിയതോടെയാണ് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് കൂടുതൽ അറിയുന്നത്. 1997-ൽ വിമൻസ് കോളേജിലെ മുൻ അദ്ധ്യാപിക ഹേമ, ചെന്നൈയിലെ സുഹൃത്ത് മഹാലക്ഷ്മി എന്നിവർക്കൊപ്പം ഡയാന ആദ്യമായി പൊങ്കാലയിട്ടു. അന്ന് ഉത്സവ വേളയിലെ സ്ത്രീലക്ഷങ്ങളുടെ സാന്നിദ്ധ്യം ഡയാനയ്‌ക്ക് അത്ഭുതമായിരുന്നു.
അന്ന് പൊങ്കാലയെ കുറിച്ച് പഠിക്കാൻ തീരുമാനിച്ച ഡയാന ഇത് ഗവേഷണ വിഷയമാക്കി തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ഗവേഷണ പ്രബന്ധം തീർക്കുന്ന തിരക്കിലായി ഡയാന. വൈകാതെ തന്നെ സാൻഫ്രാൻസിസ്‌കോ ട്രാൻസ് പഴ്‌സനൽ സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. പിന്നീട് ഡയാനയുടെ പ്രബന്ധം സംസ്ഥാന സാംസ്‌കാരിക വകുപ്പ് പുസ്തകമാക്കി പുറത്തിറക്കിയിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ ‘ഇന്റർനാഷണൽ അംബസിഡറാണ’് താനെന്ന് ഇടക്കൊക്കെ ഡയാന ജാനറ്റ് പറയാറുണ്ട്.
യുഎസിലെ ഒട്ടനവധി ഇൻസ്റ്റിറ്റ്യൂട്ടുകളിലും സർവകലാശാലകളിലും ആറ്റുകാൽ പൊങ്കാലയെകുറിച്ച് ഡയാന പ്രഭാഷണം നടത്തിയിട്ടുണ്ട്. അക്കാദിമിക സമൂഹത്തിലെ ഒട്ടനവധി പേർക്ക് പൊങ്കാല എന്തെന്ന് അറിയാമെന്നും അവരൊക്കെ പൊങ്കാലയിടാൻ വരാനിരുന്നപ്പോഴാണ് കൊറോണ അത് മുടക്കിയതെന്നും ഡയാന പറഞ്ഞു.
1997-മുതൽ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല സമർപ്പിക്കുന്നതിനായി ഡയാന ജാനറ്റ് എത്താറുണ്ട്. കൊവിഡ് കാലത്ത് മാത്രമാണ് ഡയാനയുടെ ആറ്റുകാൽ സന്ദർശനം മുടങ്ങിയത്.
ഡയാനയ്‌ക്കൊപ്പം മകൾ ജെയ്മിയും ഇന്ത്യൻ വംശജയായ സുനിതയും ഇത്തവണ പൊങ്കാലയിടുവാൻ അമ്മയുടെ മണ്ണിൽ എത്തിയിട്ടുണ്ട്.
Comments