തൃശൂർ: സദാചാര ആക്രമണത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു. ത്യശൂർ ചിറയ്‌ക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹർ(32) ആണ് മരിച്ചത്. തൃശൂർ – തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഇയാൾ. കഴിഞ്ഞശിവരാത്രി ദിവസം രാത്രി ചിറയ്‌ക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സഹറിന് മർദ്ദനമേറ്റത്. ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രവാസിയുടെ ഭാര്യയായ സുഹൃത്തിന്റെ വീട്ടിൽ നിന്നും അർദ്ധരാത്രി വിളിച്ചിറക്കിയാണ് സഹറിനെ സംഘം ആക്രമിച്ചത്. മർദ്ദനമേറ്റ സഹർ, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. എന്നാൽ പുലർച്ചയോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റി. മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രതികളായ ആറു പേരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
Comments