ചാലക്കുടി: കലാഭവൻ മണി ലോകത്തോട് വിട പറഞ്ഞിട്ട് ഏഴ് വർഷമായെങ്കിലും ഇതുവരെ ചാലക്കുടിൽ ഒരു സ്മാരകം പണിയാൻ സർക്കാരിന് സാധിച്ചിട്ടില്ല. പല കാരണങ്ങളും ഉയർത്തിയാണ് സ്മാരകത്തിന്റെ നിർമ്മാണം മുടക്കുന്നത്. മാത്രമല്ല, മരിച്ചിട്ടും മണിയെന്ന മനുഷ്യനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പലരും അധിക്ഷേപവും നടത്തുന്നു. നിരവധി ആരോപണങ്ങളാണ് അടുത്തിടെ നടനെതിരെ സമൂഹമാദ്ധ്യമങ്ങൾ വഴി ഉയർന്നത്. ഇതെല്ലാം മണിയുടെ ആത്മാവിനെ വേദനിപ്പിക്കുമെന്നും ജീവിച്ചിരുന്നപ്പോൾ മണി ചേർത്തു പിടിച്ചവരാണ് ഇന്ന് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തു വരുന്നതെന്നും മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.
‘ജനഹൃദയങ്ങളിൽ മണി ചേട്ടൻ ഇന്നും ജീവിക്കുന്നുണ്ട്. അവർ സ്നേഹം കൊണ്ട് മണിച്ചേട്ടന് സ്മാരകം പണിതു കഴിഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ സമരണ നിലനിർത്തുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച സ്മാരകം ചാലക്കുടിയിൽ യാഥാർത്ഥ്യമാകണം. അത് ഇതുവരെ പണിതിട്ടില്ല. പല ബജറ്ററുകളിലും പണം അനുവദിച്ചിട്ടും സ്മാരകമുണ്ടായില്ല. സ്ഥല പരിമതികളടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർമ്മാണം വൈകുന്നത്. കേരളത്തിന്റെ ഓരോ ഇടങ്ങളിലും മണിചേട്ടന്റെ സ്മാരകങ്ങൾ ഉയരുമ്പോൾ ചാലക്കുടിയിൽ മാത്രം ഒരു സ്മാരകം ഉയുന്നില്ല എന്നത് ഏറെ വേദനയുണ്ടാക്കുന്നു’.
‘എന്ത് പിണക്കമുണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് ചേർന്ന് മണിച്ചേട്ടന് ഒരു സ്മാരകം പണിയണമെന്നാണ് എന്റെ അഭ്യർത്ഥന. കലാഭവൻ മണിയെന്ന പേര് കേൾക്കുമ്പോൾ തന്നെ യൂട്യൂബിലടക്കം വൈറലാകും എന്നതിനാലാവണം പലരും ആരോപണങ്ങളുമായി രംഗത്തു വരുന്നത്. മണിച്ചേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹം നെഞ്ചോട് ചേർത്ത് പിടിച്ചവരാണ് ഇന്ന് ആരോപണങ്ങളുമായി വരുന്നത്. ഇത് വല്ലാതെ വേദനിപ്പിക്കുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി പണം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങളൊക്കെ. വയറു നിറച്ച് ആഹാരവും കൈ നിറച്ച് പണവും വസ്ത്രങ്ങളുമെല്ലാം ഒരു മടിയും കൂടാതെ മണിച്ചേട്ടൻ നൽകിയിരുന്നു. അങ്ങനെ എല്ലാവരെയും സ്‌നേഹിക്കുന്ന മണിച്ചേട്ടന്റെ ആത്മാവിനെ ആരോപണങ്ങൾ കൊണ്ട് നോവിക്കരുത്’ എന്ന് രാമകൃഷ്ണൻ പറഞ്ഞു.
Comments