എറണാകുളം: മൂവാറ്റുപുഴയിൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ പ്രതി ജോലിക്കാരി തന്നെയെന്ന് പോലീസ്. കളവ് പോയ പണവും സ്വർണ്ണവും ജോലിക്കാരി പത്മിനിയിൽ നിന്നുതന്നെ പോലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശിയായ മോഹനന്റെ വീട്ടിൽ മാർച്ച് ഒന്നിനായിരുന്നു മോഷണം നടന്നത്. അറസ്റ്റിലായ പ്രതി മോഹനന്റെ അകന്ന ബന്ധുകൂടിയാണ്.
ജോലിക്കാരിയായ പത്മിനിയെ പൂട്ടിയിട്ട് പകൽ 11 മണിക്ക് സ്വർണ്ണവും പണവും കവർച്ച നടത്തി എന്നായിരുന്നു പരാതി. ജോലി ചെയ്യുന്ന സമയത്ത് മുഖം മൂടി ധരിച്ചെത്തിയ ആൾ പുറകിൽ നിന്നും കടന്നുപിടിച്ച് വായിൽ ടവ്വൽ തിരുകി ശുചിമുറിയിൽ അടച്ചു എന്നായിരുന്നു പത്മിനി മൊഴി നൽകിയത്. മോഹനന്റെ മരിച്ചുപോയ ഭാര്യയുടെയും, മക്കളുടെയും, ചെറുമക്കളുടെയും സ്വർണാഭരണങ്ങൾ കവർച്ചയിൽ നഷ്ടപ്പെട്ടിരുന്നു.
എന്നാൽ, പത്മിനിയെ ചോദ്യം ചെയ്തപ്പോൾ പൊരുത്തക്കേടുകൾ ഉണ്ടായി. തുടർന്നാണ് ഇവരിലേക്ക് അന്വേഷണം നീളുന്നത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിലും പത്മിനിക്കെതിരായ തെളിവുകൾ ലഭിച്ചിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് പത്മിനി കുറ്റം സമ്മതിച്ചത്. കവർച്ചയിൽ മറ്റാരും പങ്കെടുത്തിട്ടില്ല എന്നും വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ നടത്തിയ നാടകമായിരുന്നു എന്നും ഇവർ പറഞ്ഞു. വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെടുത്തത്.
Comments