കൊഹിമ: ചരിത്രം തിരുത്തിക്കുറിച്ച് സൽഹൗതുവോനുവോ ക്രൂസെ. നാഗാലാൻഡിന്റെ ആദ്യ വനിതാ മന്ത്രിയായി ക്രൂസെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നെഫ്യു റിയോയുടെയും സാന്നിധ്യത്തിലാണ് 56-കാരിയായ സൽഹൗതുവോനുവോ ക്രൂസ് നാഗാലാൻഡിന്റെ ആദ്യ കാബിനറ്റ് മന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.
അസംബ്ലി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തവണ രണ്ട് വനിതകൾ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഡിപിപി സ്ഥാനാർത്ഥികളായി മത്സരിച്ച സൽഹൗതുവോനുവോ ക്രൂസെ, ഹെകാനി ജഖാലു എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച്, വിജയിച്ച് ദേശീയ രാഷ്‌ട്രീയത്തിന്റെ കൂടി ഭാഗമായത്. 60 വർഷക്കാലമായി നിയമസഭയിൽ തുടർന്നിരുന്ന ആൺകോയ്മയാണ് ഇവരുടെ വിജയത്തോടെ തകർന്ന് തരിപ്പണമായത്. ഇത് നാഗാലാൻഡിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ്.
60 അംഗ നാഗാലാൻഡ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിൽ ഒരാളാണ് ക്രൂസെ. തിരഞ്ഞെടുപ്പിൽ സൽഹൗതുവോനുവോ ക്രൂസും ഹെകാനി ജഖാലുവും വിജയിച്ചെങ്കിലും 12 പേരെ മാത്രമേ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയൂ. അതിനാലാണ് ഹെകാനിയെ മന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയത്.
നാഗാലാൻഡിലെ ആദ്യ വനിതാ കാബിനറ്റ് മന്ത്രിയാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ക്രൂസ് പറഞ്ഞു.”നമ്മൾ ഇതുവരെ നേടിയിട്ടില്ലാത്തത് നേടുന്നതിന് ധൈര്യവും ആത്മാർത്ഥതയും കഠിനാധ്വാനിയും ആയിരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്ന്” ക്രൂസ് കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് വേണ്ടിയുള്ള അംഗമി വുമൺ ഓർഗനൈസേഷന്റെ അദ്ധ്യക്ഷയാണ് ക്രൂസെ. ഡൽഹി സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ക്രൂസെ, അന്ന് മുതൽ തന്നെ സ്ത്രീകൾക്ക് വേണ്ടിയുള്ള അവകാശങ്ങൾക്കായി പോരാട്ടം ആരംഭിച്ചിരുന്നു. തന്റെ ഭർത്താവിൽ നിന്നാണ് ക്രൂസെ രാഷ്‌ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായായിരുന്നു ക്രൂസെയുടെ പോരാട്ടം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോയുമായിരുന്നു ഇവർക്കായി പ്രചാരണത്തിനെത്തിയത്.
അതേസമയം വെസ്റ്റേൺ അംഗാമി എസി മണ്ഡലത്തിൽ നിന്നാണ് ഹെകാനി ജഖാലു നിയമസഭയിലേക്കെത്തിയത്. എൽജെപിയുടെ അഷെതോ ഷിമോമിയെ 1536 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു ജഖാലുവിന്റെ വിജയിച്ചത്. വർഷങ്ങളായി രാഷ്‌ട്രീയരംഗത്ത് തുടരുന്ന വ്യക്തിയാണ് ജഖാലു. ഇതിന് പുറമേ നിരവധി യുവാക്കൾക്ക് തൊഴിലുമായി ബന്ധപ്പെട്ട ഉപദേശം നൽകുന്ന സർക്കാർ ഇതര സംഘടനയുടെ ചുമതലക്കാരികൂടിയാണ് ഇവർ. സാമൂഹ്യരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് 2018-ൽ ജഖാലു നാരീശക്തി പുരസ്‌കാരം ലഭിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നാരീ ശക്തി പുരസ്‌കാരം സ്വന്തമാക്കുന്ന ഏക വനിത കൂടിയാണ് ജഖാലു.
അഭിഭാഷകയായിട്ടായിരുന്നു ജഖാലു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അമേരിക്കയിലും ജഖാലു ജോലി ചെയ്തിട്ടുണ്ട്. ജോലിക്കായി നാഗാലാന്റിലെ യുവാക്കൾ മറ്റുപലയിടങ്ങളിലേക്കും പോകുന്നത്് ഇവരെ ഒരുപാട് വേദനിപ്പിച്ചു. ഇതിന് ശേഷം യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി സഹായിക്കുന്ന സംഘടന യൂത്ത് നെറ്റ് എന്ന പേരിൽ ആരംഭിച്ചത്. 30 ഓളം തൊഴിലാളികളാണ് ഇതിൽ ജോലി ചെയ്യുന്നത് എന്നാണ് ജഖാലു പറയുന്നത്.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിലെ 183 സ്ഥാനാർത്ഥികളിൽ 4 വനിതകൾ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. എൻഡിപിപിയുടെ സൽഹൗതുവോനുവോ ക്രൂസെയും ഹെകാനി ജഖാലുവും കൂടാതെ ടെനിങ്ങിൽ കോൺഗ്രസിന്റെ റോസി തോംപ്സൺ, അതോയ്ജു സീറ്റിൽ ബിജെപിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകൾ. 1977-ൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാൻഡിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. ലോക്‌സഭയിലേക്കാണ് ഷാസിയ തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2022-ൽ നാഗാലാൻഡിൽ നിന്നുള്ള രാജ്യസഭാംഗമായി ബിജെപിയുടെ എസ് ഫാങ്‌നോൺ കൊന്യാകിനെയും നാമനിർദേശം ചെയ്തിരുന്നു.
Comments