എറണാകുളം: ഇ പി ജയരാജന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെൺകുട്ടികൾ ആൺകുട്ടികളെ പോലെ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെതിരായ ബിൻ ലാദൻ പരാമർശത്തിൽ എം വി ജയരാജനോട് കാര്യങ്ങൾ തിരക്കിയതായും എം വി ഗോവിന്ദൻ പറഞ്ഞു. ഇത് വംശീയ പരാമർശമല്ലെന്നും, പ്രസംഗത്തിനിടയിൽ പറഞ്ഞ് പോയതാണെന്നും എന്തായാലും പാർട്ടി ഇത്തരം പരാമർശങ്ങളെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“സംസ്ഥാന സർക്കാർ സ്ത്രീകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനുമായി നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണ്. നിലവിൽ പാർലമെൻറിൽ ഭൂരിപക്ഷമുണ്ടായിട്ടും വനിത സംവരണ ബിൽ കേന്ദ്രം നടപ്പാക്കുന്നില്ല. സമൂഹമാധ്യമങ്ങളിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന സൈബർ ആക്രമണത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ല. പാർട്ടി ആക്രമിക്കുന്നുമില്ല. സൈബർ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നുമില്ല. പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.”
കഴിഞ്ഞ ദിവസമായിരുന്നു ഇ പി ജയരാജന്റെ വിവാദ പരമാർശം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടി നൽകുന്നതിനിടെ ഇ പി ജയരാജൻ പെൺകുട്ടികൾ പാൻറും ഷർട്ടും ധരിച്ച് ആൺകുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്ന് ആക്ഷേപിക്കുകയായിരുന്നു. പെൺകുട്ടികൾ പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുന്നുവെന്നും പെൺകുട്ടികൾ ആണുങ്ങളെപ്പോലെ മുടി വെട്ടി നടക്കുന്നുവെന്നും ജയരാജൻ പരിഹസിച്ചു.
”പെൺകുട്ടികൾ പുരുഷന്മാരെ പോലെ മുടിയൊക്കെ വെട്ടി പാൻറും ഷർട്ടും ഇട്ട് സമരത്തിനിറങ്ങി ഈ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്. എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. സമരത്തിന് ഇറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്. പ്രതിപക്ഷ നേതാവിനും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും.” എന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. എന്നാലിത് സിപിഎം ഉയർത്തിപ്പിടിക്കുന്ന ജൻഡർ ന്യൂട്രീലിറ്റിക്ക് എതിരെയാണെന്ന വ്യപാക വിമർശനവും പാർട്ടിയെ ഉലച്ചു. ഈ സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറി തന്നെ ഇ പി ജയരാജനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
Comments