അഹമ്മദാബാദ്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി. പ്രമുഖരായ 25 വ്യവസായ തലവൻമാരോടൊപ്പമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിൽ വിമാനമിറങ്ങിയ അദ്ദേഹം സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തി. ആന്റണി ആൽബനീസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഭാരതത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
സർദാർ വല്ലഭഭായ് പട്ടേൽ വിമാനത്താവളത്തിലെത്തിയ ആന്റണിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്വാഗതം ചെയ്യുകയും ഇരുവരും നേരെ സബർമതിയിലേക്ക് പോകുകയുമായിരുന്നു.
An incredible welcome to Ahmedabad, India. The beginning of an important trip for Australia-India relations. pic.twitter.com/tpXymR1qY4
— Anthony Albanese (@AlboMP) March 8, 2023
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന സംഭവമായ ദണ്ഡീ യാത്രയ്‌ക്ക് തുടക്കം കുറിച്ച സ്ഥലമാണ്. ഭാരത സർക്കാർ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച ഇവിടം സന്ദർശിക്കുമെന്ന് ആന്റണി ആൽബനീസ് നേരത്തെ അറിയിച്ചിരുന്നു. ആശ്രമത്തിലുള്ള ഗാന്ധി സ്മാരകത്തിന് മുമ്പിൽ തൊഴുകൈകളോടെ നിൽക്കുന്ന ചിത്രം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവക്കുകയും ചെയ്തു.
A true privilege to pay homage to Gandhi's legacy at Sabarmati Ashram in Ahmedabad. pic.twitter.com/1yglPVq6LA
— Anthony Albanese (@AlboMP) March 8, 2023
നാല് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് ആന്റണി ആൽബനീസ് ഇന്ത്യയിലെത്തിയിരിക്കുന്നത്. സബർമതി സന്ദർശനത്തിന് ശേഷം രാജ് ഭവനിലേക്ക് പോകുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഹോളി ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ ഇവിടേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതാണ്. വ്യാഴാഴ്ച നരേന്ദ്രമോഡി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഓസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് മത്സരം ഇരുപ്രധാനമന്ത്രിമാരും ഒന്നിച്ച് കാണുമെന്നും അറിയിച്ചിട്ടുണ്ട്.
Comments