ബെംഗളൂരു: ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി. കഴിഞ്ഞദിവസം അമേരിക്കൻ വ്യോമസേനയുടെ എയർ ക്രാഫ്റ്റിലാണ് ബെംഗളൂരുവിൽ എത്തിച്ചത്. സിന്തറ്റിക് അപ്പറേച്ചർ സാറ്റ്‌ലൈറ്റാണ് സി-17 എന്ന എയർ ക്രാഫ്റ്റിലാണ് ബെംഗളൂരുവിൽ ഇറക്കിയത്. ഭൂമിയിലെ പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളിൽ വരുന്ന മാറ്റവും നിരീക്ഷിക്കാനായി നാസയും ഐഎസ്ആർഒയും സംയുക്തമായി തയ്യാറാക്കിയ ഉപഗ്രഹമാണ് നിസാർ (NASA-ISRO Synthetic Aperture Radar (NISAR))
ഏതു കാലാവസ്ഥയിലും മേഘങ്ങൾക്കിടയിലൂടെ നുഴഞ്ഞുകയറി ചിത്രങ്ങളെടുക്കാൻ നിസാറിന് കഴിയുമെന്നാണ് ഐഎസ്ആർഒയും നാസയും വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഹിമാലയത്തിലെ മഞ്ഞുപാളികളും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളും നിരീക്ഷിക്കാനാണ് ഐഎസ്ആർഒ ഇത് ഉപയോഗിക്കുക.
വ്യോമയാന-ബഹിരാകാശ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത് ഇന്ത്യയിലെത്തിച്ചത്. 2800 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. ഒരു എസ്യുവി കാറിന്റെ വലിപ്പമാണ് ഉപഗ്രഹത്തിനുള്ളത്. അടുത്ത വർഷം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്. ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാകും നിസാർ വിക്ഷേപിക്കുക.
നേരത്തെ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു.
Comments