ആലപ്പുഴ: കളളനോട്ട് കേസിൽ പോലീസ് പിടിയിലായ കൃഷി ഓഫീസറെ സസ്‌പെന്റ് ചെയ്തു. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സർവീസിൽ നിന്ന് നീക്കിയത്. കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് കേസിൽ ജിഷമോളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ നൽകിയ നോട്ടുകൾ പരിചയക്കാരനായ ഒരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷമോളുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്.കള്ളനോട്ടുകൾ എവിടെനിന്നാണ് ലഭിച്ചതെന്നോ ഇതിന്റെ ഉറവിടത്തെക്കുറിച്ചോ ഇതിന് പിന്നിൽ ആരൊക്കെയാണ് ഉള്ളതെന്നോ ജിഷമോൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
ആലപ്പുഴ നഗരത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന ജിഷമോൾ മുൻപ് എയർഹോസ്റ്റസായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ഫാഷൻ ഷോകളിലും മോഡലിംഗിലും സജീവമാണ്. ബിഎസ്സി അഗ്രിക്കൾച്ചറൽ ബിരുദധാരിയായ ഇവർ 2009ൽ സ്പൈസസ് ബോർഡിൽ ഫീൽഡ് ഓഫീസറായിരുന്നു. 2013ലാണ് കൃഷി ഓഫീസറായി ജോലി നേടിയത്. മുൻപ് ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും ജിഷയ്‌ക്കെതിരെ ആരോപണമുയർന്നിരുന്നു.
Comments