ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം പേരൂർക്കടയിലെ സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം.ജിഷ മോളെ മാറ്റിയത്. കോടതി നിർദേശപ്രകാരമായിരുന്നു നടപടി. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോൾ, തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സ വേണമെന്നുമുള്ള ജിഷയുടെ വാദം അംഗീകരിക്കുകയായിരുന്നു.
മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ജിഷയെ ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ജിഷയെ ഒരാഴ്ച മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന ജിഷയുടെ വാദം കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയം പോലീസിനുണ്ട്.
ജിഷമോൾ നൽകിയ നോട്ടുകൾ പരിചയക്കാരനായ ഒരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷമോളുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. കള്ളനോട്ടുകൾ എവിടെനിന്നാണ് ലഭിച്ചതെന്നോ ഇതിന്റെ ഉറവിടത്തെക്കുറിച്ചോ ഇതിന് പിന്നിൽ ആരൊക്കെയാണ് ഉള്ളതെന്നോ ജിഷമോൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
ആലപ്പുഴ നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന ജിഷമോൾ മുൻപ് എയർഹോസ്റ്റസായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ഫാഷൻ ഷോകളിലും മോഡലിംഗിലും സജീവമാണ്. ബിഎസ്സി അഗ്രിക്കൾച്ചറൽ ബിരുദധാരിയായ ഇവർ 2009ൽ സ്പൈസസ് ബോർഡിൽ ഫീൽഡ് ഓഫീസറായിരുന്നു. 2013ലാണ് കൃഷി ഓഫീസറായി ജോലി നേടിയത്. മുൻപ് ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും ജിഷയ്ക്കെതിരെ ആരോപണമുയർന്നിരുന്നു. കളളനോട്ട് കേസിൽ പോലീസ് പിടിയിലായ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെ സസ്പെന്റ് ചെയ്തിരുന്നു.
Comments