കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിലേയ്‌ക്ക് നയിച്ചത് വൻ അഴിമതിയാണെന്നുള്ള ആരോപണം ശക്തമാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും വഴിവിട്ട നീക്കമാണ് കൊച്ചിക്കാരെ ശ്വാസം മുട്ടിച്ചിരിക്കുന്നത്. ജൈവമാലിന്യ സംസ്കരണ ടെൻഡറിൽ കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സിപിഎം നേതാവിന്റെ കമ്പനിക്കാണ് എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീർ ബാബുവാണ്.
ടെൻഡറിൽ അട്ടിമറി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണവും സ്റ്റാർ കൺസ്ട്രക്ഷൻസ് കമ്പനി നേരിടുന്നുണ്ട്. തീപിടിത്തം ഉണ്ടായ മാർച്ച് 2-നാണ് പ്രതിദിന മാലിന്യ സംസ്കരണത്തിൽ കമ്പനിയുടെ കരാർ അവസാനിച്ചത്. ഇത് പല സംശയങ്ങൾക്കും കാരണമാകുന്നുണ്ട്. കോർപ്പറേഷൻ ടെൻഡർ ക്ഷണിക്കുന്നത് 2021 ഏപ്രിൽ 21-നാണ്. മാലിന്യ സംസ്കരണത്തിൽ ഒരു തരത്തിലുള്ള മുൻപരിചയവും സ്റ്റാർ കൺസ്ട്രക്ഷൻസിനില്ല. ടെക്നോ ഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി ചേർന്നാണ് സ്റ്റാർ കൺസ്ട്രക്ഷൻസ് കരാർ ഏറ്റെടുത്തത്.
പ്രതിദിനം 250 ടൺ മാലിന്യ സംസ്കരിച്ച് പരിചയം ഉള്ള കമ്പനികൾക്കാണ് സാധാരണ കാരാർ കൊടുക്കുന്നത്. എന്നാൽ, പ്രതിദിനം 100 ടൺ പോലും സംസ്കരണം നടക്കാത്ത മലപ്പുറത്തെയും ഒറ്റപ്പാലത്തെയും മാലിന്യ പ്ലാന്റിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് കാണിച്ചാണ് കാരാർ സ്വന്തമാക്കുന്നത്. സിപിഎമ്മും കോൺഗ്രസും സ്റ്റാർ കൺസ്ട്രക്ഷൻസിനെ വഴിവിട്ട് സഹായിച്ചിട്ടുണ്ട്. പ്രതിദിന മാലിന്യ സംസ്കരണ കരാർ നേടിയെടുത്തതിലെ അഴിമതി ആരോപണങ്ങളിൽ സ്റ്റാർ കൺസ്ട്രക്ഷൻസ് വിജിലൻസ് അന്വേഷണം നേരിടുകയാണ്.
Comments