കൊച്ചി: ബ്രഹ്‌മപുരത്ത് നാളെ(തിങ്കൾ) മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ അനുബന്ധ രോഗാവസ്ഥകളോ അനുഭവപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ആരോഗ്യ വകുപ്പിന്റെ 7 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആയിരിക്കും സ്ഥലത്ത് എത്തുക എന്നും, എന്നാൽ നാളെ രണ്ട് യൂണിറ്റുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പുക ബാധിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യൽ എന്നിവയാണ് ലക്ഷ്യം. മെഡിക്കൽ യൂണിറ്റിൽ ഡോക്ടർ, നഴ്‌സ്, അസിസ്റ്റന്റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ ലഭ്യമായിരിക്കും. ആരോഗ്യ പ്രശനങ്ങൾ അറിയാനും പരിഹരിക്കാനും മൊബൈൽ റിപ്പോർട്ടിംഗ് സെന്റെറായും ഇവയെ ഉപയോഗിക്കാമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
അതേസമയം, ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതും ദുരിതബാധിത പ്രദേശം സന്ദർശിക്കാത്തതും വലിയ തരത്തിലുള്ള ജനരോക്ഷത്തിന് കാരണമാകുന്നു. പുകയണക്കൽ പൂർണ്ണമായും ലക്ഷ്യത്തിൽ എത്തുന്നു എന്നും വായു നിലവാരം മെച്ചപ്പെട്ടെന്നുമാണ് മന്ത്രിയുടെ അവകാശവാദം. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ഉയർന്ന തോതിൽ മാലിന്യ പ്ലാന്റിൽനിന്ന് പുകയുയരുന്ന ദൃശ്യങ്ങൾ ജനം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. നടപടികൾ വാക്കുകളിൽ മാത്രം ഒതുങ്ങുന്നു എന്നും ബ്രഹ്‌മപുരത്തേക്ക് വേണ്ടവിധത്തിൽ സർക്കാർ ഇടപെടുന്നില്ല എന്നുമാണ് സമീപവാസികളുടെ പരാതി.
Comments