ഐഎസ്ഐഎസ് ഗൂഢാലോചന കേസിൽ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും നിരവധി ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യ (ഐഎസ്കെപി)യുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കാനുള്ള ഗൂഢാലോചന നടത്തുന്നു എന്ന വിവരത്തെ തുടർന്നാണ് എൻഐഎ റെയ്ഡ്. ഇത് പ്രകാരം ശനിയാഴ്ച മധ്യപ്രദേശിലെ സിയോനിയിലെ നാല് സ്ഥലങ്ങളിലും മഹാരാഷ്ട്രയിലെ പൂനെയിലുമാണ് എൻഐഎ) തിരച്ചിൽ നടത്തിയത്. ഐഎസ്കെപിയുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിലെ ഓഖ്ലയിൽ നിന്ന് കശ്മീരി ദമ്പതികളായ ജഹാൻസൈബ് സാമി വാനിയെയും ഭാര്യ ഹിന ബഷീർ ബെയ്ഗിനെയും അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതേസമയം തന്നെ ശിവമോഗ ഐഎസ് ഗൂഢാലോചന കേസിൽ സിയോനിയിലും എൻഐഎ പരിശോധന നടത്തി. മുഹമ്മദ് ഷാരിഖ്, മാസ് മുനീർ ഖാൻ, യാസിൻ എന്നീ ഭീകരർ രാജ്യത്തിന് പുറത്ത് നിന്നുള്ള ഹാൻഡ്ലർമാരുടെ നിർദ്ദേശപ്രകാരം, പൊതു-സ്വകാര്യ സ്വത്തുക്കളും, ജനങ്ങളുടെ സ്വത്തുക്കളും ലക്ഷ്യമിട്ട് നിരവധി തീവെപ്പും കൊള്ളയും നടത്തിയതായി കണ്ടെത്തി. സ്ഫോടകവസ്തുവായ മോക്ക് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ച് സ്ഫോടനം നടത്തിയതായും കണ്ടെത്തി. സംഘത്തിന് ഹാൻഡ്ലർമാർ ക്രിപ്റ്റോകറൻസി ഉപയോഗിച്ചാണ് ധനസഹായം നൽകിയിരുന്നത്. നവംബർ 19 ന് മംഗലാപുരത്തെ കദ്രി ക്ഷേത്രത്തിൽ ഐഇഡി സ്ഫോടനം നടത്താൻ ഭീകരനായ മുഹമ്മദ് ഷാരിഖ് പദ്ധതിയിട്ടിരുന്നു. എന്നാൽ യാത്രാമധ്യേ സമയമാകും മുമ്പേ ഐഇഡി പൊട്ടിത്തെറിച്ചതിനെ തുടർന്ന് പദ്ധതി പൊളിയുകയായിരുന്നു.
ശിവമോഗ കേസിൽ മറ്റ് പ്രതികളായ അബ്ദുൾ അസീസ് സലഫി, ഷൂബ് ഖാൻ എന്നിവരുടെ വീടുകളും സ്ഥാപനങ്ങളും പരിശോധിച്ചു. സിയോനി ജാമിയ മസ്ജിദിലെ മൗലാനയായ അബ്ദുൽ സലഫി (40) , ഓട്ടോമൊബൈൽ സ്പെയർ പാർട്സ് വിൽക്കുന്ന ഷൂബ് (26) എന്നിവർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് മുസ്ലിംകൾക്ക് പാപമാണെന്ന് തുടങ്ങിയ ദുഷിച്ച ആശയങ്ങൾ സജീവമായി പ്രചരിപ്പിക്കുന്നതായും എൻഐഎ പറഞ്ഞു. മൗലാന അസീസ് സലഫിയുടെ നേതൃത്വത്തിലുള്ള സംഘം മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും നിരവധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും മുസ്ലിം യുവാക്കളെ യൂട്യൂബിൽ പ്രകോപനപരവുമായ പ്രസംഗങ്ങളിലൂടെ തീവ്രവാദികളാക്കാനുള്ള ശ്രമത്തിലായിരുന്നു. സിയോനി ജില്ലയിലെ തീവ്രവാദികളായ വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരാനും ഇവർ ശ്രമിച്ചിരുന്നു.
Comments