കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പുനരാരംഭിച്ച നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമായി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആഞ്ഞടിച്ച സതീശൻ, ഇത്രയേറെ വലിയൊരു ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് ചോദിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് നേതാവ് വിമർശിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും മൗനം പാലിച്ചു.
ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സഭയിലും മൗനം തുടരുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷുമാണ് നിയമസഭയിൽ മറുപടി നൽകിയത്. എന്നാൽ ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ പൂർണമായും സഭയിൽ ന്യായീകരിക്കുകയാണ് സർക്കാർ. പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശമന്ത്രിയുടെ സഭയിലെ മറുപടി.
ബ്രഹ്മപുരം വിഷയത്തിൽ മാദ്ധ്യമങ്ങളെ പഴിചാരുകയായിരുന്നു എംബി രാജേഷ്. മാദ്ധ്യമങ്ങൾ തെറ്റിധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കുന്നു. ചില മാദ്ധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ടാക്കാൻ വിദഗ്ധരെന്നും, ഡൽഹിയെക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരം എന്നും എംബി രാജേഷ് പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിലേയ്ക്ക് നയിച്ചത് വൻ അഴിമതിയാണെന്നുള്ള ആരോപണം ശക്തമാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും വഴിവിട്ട നീക്കമാണ് കൊച്ചിക്കാരെ ശ്വാസം മുട്ടിച്ചിരിക്കുന്നത്. പത്തു ദിവസത്തിലേറെ കഴിഞ്ഞിട്ടും തീ നിയന്ത്രിക്കാനോ, കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ ബദല് സംവിധാനമൊരുക്കാനോ കഴിയാത്തത് സർക്കാരിന് തിരിച്ചടിയാണ്.
Comments