തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടിത്തം, നിയമസഭയിൽ മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക് പോര് രൂക്ഷമായപ്പോഴും മുഖ്യമന്ത്രി ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറായില്ല.
ബ്രഹ്‌മപുരം തീ പിടിത്തത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവേ ഇരുപക്ഷങ്ങൾ തമ്മിൽ വാക് പോര് ഉണ്ടായി .കരാർ നൽകിയതിൽ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോഴെല്ലാം ഭരണപക്ഷം സഭയിൽ ബഹളം ഉണ്ടാക്കി . മാലിന്യ സംസ്‌കരണ കരാറെടുത്ത സോൺട ഇൻഫ്രാടെകിന്റെ വക്താവായി മന്ത്രി എം.ബി രാജേഷ് മാറിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരാമർശിച്ചതൊടെ സഭയിൽ ബഹളം രൂക്ഷമായി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പറഞ്ഞാണ് മന്ത്രിയും ഭരണപക്ഷവും ശബ്ദമുയർത്തിയത്.
അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ടി.ജെ.വിനോദ് മുൻപ് കൊച്ചി ഡെപ്യൂട്ടി മേയറായിരിക്കെ ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞത് വീണ്ടും വാക് പോരിന് ഇടയാക്കി. അന്ന് നാലു വട്ടം വട്ടം തീപിടിത്തം ഉണ്ടായെന്നാണ് മന്ത്രി പറഞ്ഞത്.
Comments