ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യാൻ അധികാരികളോട് സുപ്രീം കോടതി തിങ്കളാഴ്ച നിർദ്ദേശിച്ചു. കെട്ടിടം നിൽക്കുന്നത് റദ്ദാക്കപ്പെട്ട പാട്ട വസ്തുവിലാണെന്നും അവർക്ക് അത് അവകാശമായി ആവശ്യപ്പെടാനാവില്ലെന്നും പറഞ്ഞു കോടതി പറഞ്ഞു. ഇന്ന് മുതൽ മൂന്ന് മാസത്തിനുള്ളിൽ നിർമാണം നീക്കം ചെയ്തില്ലെങ്കിൽ, ഹൈക്കോടതി ഉൾപ്പെടെയുള്ള അധികാരികൾക്ക് അവ നീക്കം ചെയ്യാനോ പൊളിക്കാനോ അവസരമുണ്ടാകുമെന്ന് ജസ്റ്റിസ് എംആർ ഷായുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ 2017 നവംബറിലെ ഉത്തരവിനെതിരെ വഖഫ് മസ്ജിദും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും നൽകിയ ഹര്ജിയിലാണ് തീർപ്പ്.
ജസ്റ്റിസ് സിടി രവികുമാർ ഉൾപ്പെട്ട ബെഞ്ച്, മുസ്ലീം പള്ളിക്ക് സമീപത്ത് സ്ഥലം അനുവദിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാരിന് നിവേദനം നൽകാൻ ഹരജിക്കാർക്ക് അനുമതി നൽകി. മസ്ജിദ് എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ സമവായത്തിലെത്താൻ കക്ഷികളോട് നേരത്തെ നിർദേശം നൽകിയിരുന്നു.
1950കൾ മുതൽ പള്ളി അവിടെയുണ്ടായിരുന്നുവെന്നും വെറുതെ പുറത്ത് പോകാൻ ആവശ്യപ്പെടാനാകില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. കെട്ടിടത്തിൽ മുസ്ലീങ്ങൾ നമസ്‌കാരം നടത്തുന്നുണ്ടെന്നും സിബൽ പറഞ്ഞു. ഹൈക്കോടതിക്ക് പുറത്ത് റോഡിന് കുറുകെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും അത് ഹൈക്കോടതി പരിസരത്താണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ” 2017ൽ സർക്കാർ മാറി, അതോടെ എല്ലാം മാറി. പുതിയ സർക്കാർ രൂപീകരിച്ച് 10 ദിവസത്തിന് ശേഷമാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. അവർ ബദൽ സ്ഥലം അനുവദിച്ചാൽ അവിടേക്ക് മാറുന്നതിൽ ഞങ്ങൾക്ക് പ്രശ്നമില്ല, ”അദ്ദേഹം പറഞ്ഞു.
യുപി സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്, ഭൂമി സർക്കാരിന്റേതാണെങ്കിലും ബോർഡിന്റെ കൈവശമാണ് എന്നും പൊതു ഉപയോഗത്തിനുള്ള പള്ളിയാണിതെന്നും വാദിച്ചു. മറ്റൊരിടത്തേക്ക് മാറ്റാൻ തങ്ങൾക്ക് സമ്മതമാണെന്നും അവിടെ നമസ്‌കരിക്കണമെന്ന് ശഠിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ഇത് പൂർണമായും വഞ്ചനാപരമായ കേസാണെന്നും ഹർജിക്കാരൻ അനാവശ്യമായി വിഷയത്തിന് മതത്തിന്റെ നിറം നൽകിയെന്നും ഹൈക്കോടതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. ”സ്വകാര്യ പാട്ടഭൂമിയിൽ ഒരാൾക്ക് വഖഫ് സൃഷ്ടിക്കാൻ കഴിയില്ല,അതൊരു നസുൽ ഭൂമിയായിരുന്നു. പട്ടയ വ്യവസ്ഥകൾ പ്രകാരം അവിടെ പള്ളി ഉയർത്താൻ അനുവാദമില്ലായിരുന്നു. അനുമതിയില്ലാതെയാണ് അവിടെ ടിൻ ഷീറ്റ് കെട്ടിടം ഉയർത്തിയത്,”
”രണ്ടുതവണ പുതുക്കൽ അപേക്ഷകൾ ഉണ്ടായിരുന്നു, പള്ളി നിർമ്മിച്ചതാണെന്നും അത് പൊതുജനങ്ങൾക്കായി ഉപയോഗിച്ചതാണെന്നും ഉള്ള യാതൊരു സംസാരവും ഉണ്ടായില്ല. പാർപ്പിട ആവശ്യങ്ങൾക്ക് ആവശ്യമാണെന്ന് പറഞ്ഞാണ് അവർ പുതുക്കാൻ ആവശ്യപ്പെട്ടത്. അവർ നമസ്‌കരിക്കുന്നു എന്നതുകൊണ്ട് മാത്രം അത് പള്ളി ആവില്ല. സുപ്രിം കോടതി വരാന്തയിലോ ഹൈക്കോടതി വരാന്തയിലോ നമസ്‌കാരം സൗകര്യാർത്ഥം അനുവദിച്ചാൽ അത് പള്ളിയാകില്ലെന്നും ദ്വിവേദി പറഞ്ഞു.ബദൽ ഭൂമിക്കായി വിലപേശാനാകില്ലെന്നും ദ്വിവേദി പറഞ്ഞു.
മസ്ജിദ് മാറ്റി സ്ഥാപിക്കാൻ ബദൽ പദ്ധതിയില്ലെന്നും പാർക്കിങ്ങിന് സ്ഥലം കുറവായതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
‘ഹൈക്കോടതിയോട് ചേർന്ന് മറ്റൊരു പള്ളിയുണ്ട്, സർക്കാർ മാറിയതല്ലാതെ മറ്റൊരു കാരണവും ഹർജിക്കാർ ഉന്നയിക്കുന്നില്ലെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു,
വിസ്താരത്തെത്തുടർന്ന്, പാട്ടത്തിനെടുത്ത വസ്തുവായതിനാൽ അവർക്ക് അവിടെ അവകാശമില്ലെന്ന് കോടതി മസ്ജിദിന്റെ അഭിഭാഷകനോട് പറഞ്ഞു. ‘പാട്ടം അവസാനിപ്പിക്കുകയും ഭൂമി പുനരാരംഭിക്കുകയും 2012 ൽ ഈ കോടതി സ്ഥിരീകരിക്കുകയും ചെയ്തു, തുടരാനുള്ള അവകാശത്തിന്റെ കാര്യമായി നിങ്ങൾക്ക് ഇത് അവകാശപ്പെടാനാവില്ല,’ കോടതി പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ ഭൂമി അനധികൃതമായി കയ്യേറി ഒരു കെട്ടിടം നിർമ്മിച്ച് മുസ്ലിം പള്ളിയായി ഉപയോഗിച്ചു എന്നാണ് 2017 ൽ കോടതിക്ക് മുൻപാകെ എത്തിയ പൊതുതാൽപര്യ ഹർജി.അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട്, കോടതിയുടെ പരിസരത്തിന്റെ ഒരു ഭാഗവും ”മതം ആചരിക്കുന്നതിനോ പ്രാർത്ഥന നടത്തുന്നതിനോ ആരാധിക്കുന്നതിനോ ഏതെങ്കിലും മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചു..’ 2017-ൽ അലഹബാദ് ഹൈക്കോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ദിലീപ് ബി ഭോസ്ലെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരിസരത്ത് അനധികൃതമായി ഭൂമി കയ്യേറി നിർമ്മിച്ച പള്ളിയെക്കുറിച്ചുള്ള വിധി പ്രസ്താവിച്ചത്.
Comments