തിരുവനന്തപുരം: സോണ്ട ഇൻഫ്രാടെകിനായി കെഎസ്‌ഐഡിസി കരാറിൽ അഴിമതി നടന്നുവെന്ന വാർത്തയ്‌ക്ക് പിന്നാലെ പുതിയ കണക്കുകൾ പുറത്തുവരുന്നു. കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിംഗിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിയ്‌ക്ക് ഓരോ കോർപറേഷനിലും നടപ്പിലായത് പല ടെൻഡർ വ്യവസ്ഥകൾ. സംസ്ഥാനത്തെ അഞ്ച് മുൻസിപ്പൽ കോർപറേഷനുകളിൽ കെഎസ്‌ഐഡിസി വഴി അം.ഗീകരിച്ചു നൽകിയ ടെൻഡർ തുകകളിൽ അടക്കമാണ് വ്യത്യാസം കാണിക്കുന്നത്.
കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാൻ ശുചിത്വ മിഷൻ നിശ്ചയിച്ച നിരക്ക് ക്യുബിക് മീറ്റരിന് 1,045 രൂപയാണ്. എന്നാൽ കണ്ണൂർ നഗരസഭയിൽ സോണ്ട ഇൻഫ്രടെക്കിന് കെഎസ്‌ഐഡിസി അംഗീകരിച്ച് നൽകിയ നിരക്ക് 1,710 രൂപയാണ്. കോർപറേഷൻ റീ ടെൻഡർ ചെയ്തപ്പോൾ നിരക്ക് 640 രൂപയായി കുറഞ്ഞു. മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതെയുള്ളൂവെന്നാണ് വിവരാവകാശ പ്രകാരം കോഴിക്കോട് കോർപറേഷൻ നൽകുന്ന മറുപടി. കൊച്ചിയിൽ സോണ്ട ഇൻഫ്രടെക് തിട്ടപ്പെടുത്തിയ മാലിന്യം 4.75 ലക്ഷം ക്യുബിക് മീറ്ററാണ്. റീ ടെൻഡറിൽ കെഎസ്‌ഐഡിസി അംഗീകരിച്ച കരാർ തുക 55.52 കോടി രൂപ. ക്യുബിക് മീറ്റർ നിരക്ക് നോക്കിയാൽ 1,168 രൂപ. എന്നാൽ കൊച്ചി കോർപറേഷന് വേണ്ടി കോഴിക്കോട് എൻഐടി നടത്തിയ പഠനത്തിൽ മാലിന്യത്തിന്റെ അളവ് 5.52 ലക്ഷം ക്യുബിക് മീറ്ററാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തൃശൂരിൽ മാലിന്യം 51,634 ക്യുബിക് മീറ്റർ. അംഗീകരിച്ച നിരക്ക് ക്യുബിക് മീറ്ററിന് 867.50 രൂപ. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് കരാർ. കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവെടുത്തിട്ടില്ലെന്നാണ് തിരുവനന്തപുരം കോർപറേഷന്റെ മറുപടി. കണ്ണൂരിലും കൊല്ലത്തും തൃശൂരിലും ക്യുബിക് മീറ്റർ അടിസ്ഥാനമാക്കിയാണ് നിരക്ക് തീരുമാനിച്ചതെങ്കിൽ മൊത്തം മാലിന്യത്തിന്റെ അളവാണ്. സോണ്ടയ്‌ക്ക് വേണ്ടി കെഎസ്‌ഐഡിസി പ്രത്യേക താതപര്യമെടുത്തവെന്നത് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്.
Comments