ശ്രീനഗർ: നവഗ്രഹ ക്ഷേത്രത്തിൽ ദർശനം നടത്തിയ കാരണത്തിന്മേൽ അതിരൂക്ഷ വിമർശനമുന്നയിച്ച ഇസ്ലാമിസ്റ്റുകളെ സാന്ത്വനപ്പെടുത്തി മെഹബൂബ മുഫ്തിയുടെ പ്രതികരണം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ പൂഞ്ചിലെ ക്ഷേത്രത്തിലുള്ള ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായതോടെ ഇസ്ലാമിസ്റ്റുകൾ രംഗത്തു വന്നിരുന്നു. ഇസ്ലാമിന് എതിരായ പ്രവൃത്തിയാണ് ചെയ്തതെന്നും ഇത് നാണക്കേടാണെന്നുമായിരുന്നു വിമർശനം. ഇതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് പിഡിപി അദ്ധ്യക്ഷ.
തന്റെ മതമെന്താണെന്ന് തനിക്ക് നല്ലപോലെ അറിയാമെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം. ഇത് മതേതര രാജ്യമാണ്. ഗംഗ ജമുനി തെഹ്‌സീബിനെ അനുഗമിക്കുന്നവരാണ് നാം. എല്ലാ മതങ്ങളെയും താൻ ബഹുമാനിക്കുന്നു. നമ്മുടെ നേതാവായിരുന്ന യെഷ്പാൽ ശർമ്മ ജി പണിത ക്ഷേത്രത്തിലേക്കാണ് താൻ പോയത്. മനോഹരമായ ക്ഷേത്രമാണത്. അവിടെയെത്തിയപ്പോൾ ഒരാൾ തനിക്ക് നിറയെ വെള്ളവുമായി ഒരു പാത്രം തന്നു. അതിൽ നിറയെ സ്‌നേഹവുമുണ്ടായിരുന്നു. അയാളുടെ ഭക്തിയെ ബഹുമാനിച്ച താൻ ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്യുകയായിരുന്നു.
ദിയോബാന്ദ് മൗലാന നടത്തിയ പരാമർശത്തോട് പ്രതികരിക്കാൻ താത്പര്യമില്ല. തനിക്ക് തന്റെ മതത്തെക്കുറിച്ച് നല്ലപോലെയറിയാം. താൻ എവിടെയെല്ലാം പോകുമെന്നുള്ളത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ നവഗ്രഹ ക്ഷേത്രത്തിലായിരുന്നു മുഫ്തി ദർശനം നടത്തിയതും ജലാഭിഷേകം ചെയ്തതും. ദ്വിദിന പൂഞ്ച് സന്ദർശനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് യുപിയിലെ ദിയോബാന്ദിലുള്ള മൗലാനയടക്കം നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.
അതേസമയം മുഫ്തിയുടെ നീക്കത്തിനെതിരെ ബിജെപിയും വിമർശനമുന്നയിച്ചിരുന്നു. ഹിന്ദുക്കളെ എതിർക്കുന്ന മെഹബൂബ മുഫ്തിയുടെ പുതിയ നീക്കമായ ക്ഷേത്ര ദർശനം ഗിമ്മിക്ക് ആണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും ബിജെപി ആരോപിച്ചു.
Comments