കോഴിക്കോട്: കെ സുധാകരനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് സമ്മർദ്ദ തന്ത്രം പയറ്റുന്ന കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. അമിതമായി കെ മുരളീധരനെ പുകഴ്ത്തുന്ന രീതിയിൽ “നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ” എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുരളീധരന്റെ പഴയ തട്ടകമായ കോഴിക്കോടാണ് ഇപ്പോൾ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും കുറ്റപ്പെടുത്തി കെ മുരളീധരൻ രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെ താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തർക്കം പരിഹരിച്ചുവെന്നാണ് ഹൈ കമാൻ്റ് അവകാശപ്പെടുന്നത്. കൊണ്ഗ്രെസ്സ് ഹൈക്കമാന്റിന്റെ ഈ അവകാശവാദത്തിന് പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് കെ മുരളീധരന്റെ അനുയായികൾ ഫ്ളക്സ് ബോർഡുമായി രംഗത്തു വന്നത്. ഈ വിഷയത്തിൽ താഴെത്തട്ടിൽ വരെ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഇത്തരം ഫ്ളക്സ് ബോർഡുകൾ. കോഴിക്കോട് നഗരത്തിലാണ് കോൺഗ്രസ് പോരാളികൾ എന്ന പേരിൽ ബോർഡുകൾ വെച്ചിരിക്കുന്നത്.
പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണമെന്നും രാജാവ് നഗ്നനാണ് എന്നു പറയാൻ ആരുമില്ലെന്നും മുൻപ് എം കെ രാഘവൻ പറഞ്ഞിരുന്നു. പി ശങ്കരൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു രാഘവന്റെ പ്രസ്താവന. ഇതോടെ കോഴിക്കോട് ഡിസിസിപ്രസിഡന്റ് പ്രവീൺ കുമാറിനോട് കെ സുധാകരൻ റിപ്പോർട് ആവശ്യപ്പെട്ടു.നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും അവിടെ ഒന്നും പറയാതെ തന്റെ വിമർശനങ്ങൾ എം കെ രാഘവൻ പരസ്യമായി പറയുകയാണ് എന്ന് കോഴിക്കോട് ഡിസിസി റിപ്പോർട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരൻ എം കെ രാഘവനെ താക്കീത് ചെയ്തു.
എന്നാൽ ഈ വിഷയം ഏറ്റുപിടിച്ച കെ മുരളീധരൻ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെതിരെ പ്രസ്താവന ഇറക്കി. എം കെ രാഘവൻ എംപി പാർടിക്കെതിരെ ഉന്നയിച്ച വിമർശം പൊതുവായ വികാരമെന്ന് കെ മുരളീധരൻ പറഞ്ഞു. രാഘവന്റെ പ്രതികരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കെപിസിസി റിപ്പോർട്ട് തേടിയതിൽ തെറ്റില്ല. അതുസംബന്ധിച്ച് എംപി. രാഘവൻ പറഞ്ഞത് അച്ചടക്ക ലംഘനമല്ലന്നും അതേപ്പറ്റി ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പരസ്യ പ്രതികരണം നടത്തിയത് ശരിയല്ലെന്നും അന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.ഇത് കൂടാതെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എം കെ രാഘവനെ തോൽപ്പിക്കാൻ ശ്രമിച്ചതാരെന്ന് പാർട്ടിയ്ക്ക് അറിയാമെന്നും കെ മുരളീധരൻ പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ആയിരുന്ന കെ പ്രവീണ്‍കുമാര്‍ ഡിസിസി പ്രസിഡന്റ് ആയത് കെ മുരളീധരന്റെ നോമിനി എന്ന നിലയിലാണ്. അദ്ദേഹം പിന്നീട് സുധാകര പക്ഷത്തേക്ക് കൂറു മാറുകയായിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് താനിനി നിയമസഭയിലേക്കോ പാർലിമെന്റിലേക്കോ മത്സരിക്കില്ല എന്ന സമ്മർദ്ദ തന്ത്രം കെ മുരളീധരൻ പുറത്തെടുത്തത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായ വേദിയിൽ ഇരിപ്പടം ലഭിക്കാത്തതിനെ തുടർന്ന് കെ.മുരളീധരൻ നിലത്തിരുന്ന് പ്രതിഷേധിച്ചിരുന്നു . കരുനാഗപ്പള്ളിയിലെ സമാപന ചടങ്ങിലാണ് മുരളീധരൻ നിലനിരുന്ന് സംഘാടകരോട് അമർഷം പ്രകടിപ്പിച്ചത്.cനടക്കാത്തവരെല്ലാം വേദിയിലുണ്ടെന്നും നടക്കുന്നവർ മുഴുവൻ പുറത്താണെന്നുമാണ് അന്ന് കെ.മുരളീധരൻ പ്രതികരിച്ചത്. വേദിയിൽ മുഴുവൻ യാത്രയിൽ നടക്കാത്തവർ തിക്കിതിരക്കുകയാണ്. അതിനാൽ താനിനി മുഴുവൻ നിലത്തിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എ ഐ സിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ രാഹുൽ ഗാന്ധി മത്സരിച്ചാൽ ശശി തരൂരിന് നൂറ് വോട്ടു പോലും ലഭിക്കില്ല എന്നും കെ മുരളീധരൻ പറഞ്ഞിരുന്നു .
കോൺഗ്രസിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി കെ മുരളീധരൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ ബോർഡുകളും ഇപ്പോഴത്തെ സംഭവ വികാസങ്ങളും വിലയിരുത്തപ്പെടുന്നത്. മുൻപ് കേരളത്തിലെ കൊണ്ഗ്രെസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഒരു ഭാഗത്ത് എന്നും കെ മുരളീധരൻ ഉണ്ടായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ ‘അലുമിനിയം പട്ടേല്‍ എന്നും ’ സോണിയ ഗാന്ധിയെ ‘മദാമ്മ’ എന്നുമൊക്കെ വിശേഷിപ്പിച്ചെന്ന ആരോപണവും കെ മുരളീധരനെതിരെ ഉണ്ട് . അതിനുമുമ്പ് എ കെ ആന്റണിയെ ‘മുക്കാലിയില്‍ കെട്ടി’ അടിക്കണമെന്ന ആവശ്യവും മുരളി ഉന്നയിച്ചിരുന്നു.
Comments