പാലക്കാട്: മിൽമ ഡയറി ഫാമിൽ വാതകച്ചോർച്ച. പാലക്കാട് കല്ലേപ്പുള്ളി ഡയറി ഫാമിലാണ് കോൾഡ് സ്റ്റോറേജിൽനിന്ന് അമോണിയ ചോർന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയിരുന്നു സംഭവം. സംഭവത്തിൽ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ മിൽമ ഡയറിയിലെത്തി പ്രതിഷേധിച്ചു. വാതകം ശ്വസിച്ചുണ്ടായ അസ്വസ്ഥതകളെ തുടർന്ന് അഞ്ചുകുട്ടികളും സ്ത്രീകളുമുൾപ്പെടെ ഒൻപതുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
രാത്രി വൈകിയും പ്രതിഷേധം തുടർന്നതോടെയാണ് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പ്ലാന്റിൽ പരിശോധന നടത്തിയത്. തുടർന്ന് ചോർച്ചയുണ്ടായ പൈപ്പ് അടച്ചതായും അധികൃതർ പറഞ്ഞു. വാതക ചോർച്ചയെ തുടർന്ന് ജനങ്ങൾക്ക് കണ്ണിന് പുകച്ചിലും രൂക്ഷഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. മുൻപും ഇത്തരത്തിൽ ഡയറിയിൽ നിന്ന് വാതക ചോർച്ച ഉണ്ടായിട്ടുണെന്നും, സുരക്ഷപാളിച്ച ആവർത്തിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. ഇതിനിടയിൽ നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തളളും ഉണ്ടായി.
കൃത്യമായ ഇടവേളകളിൽ പ്ലാന്റിൽ അറ്റകുറ്റപ്പണി നടത്താറുണ്ടെന്ന് പ്ലാന്റ് മാനേജർ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കിടയിൽ നേരിയ തോതിൽ വാതകം ചോർന്നതായി സ്ഥിരീകരിച്ചു. എന്നാൽ അപകടകരമായ തോതിൽ വാതകച്ചോർച്ച ഉണ്ടായില്ലെന്നും മാനേജർ വ്യക്തമാക്കി. അപകടകരമായ രീതിയിൽ വാതകം ചോർന്നിട്ടില്ല.
Comments