തിരുവനന്തപുരം: ജനകീയ പ്രതിരോധ ജാഥയിൽ ജനപ്രവാഹമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎമ്മിൽ ജനങ്ങൾക്ക് വലിയ വിശ്വാസവും പ്രതീക്ഷയുമാണുള്ളത്. ജനപ്രവാഹം അതിന്റെ സൂചനയാണെന്നുമാണ് എം.വി ഗോവിന്ദന്റെ വാദം. കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് പ്രവർത്തകരെയും പാടത്ത് കൊയ്തു കൊണ്ടിരുന്ന കർഷകരെയും ഭീഷണിപ്പെടുത്തി പ്രതിരോധ ജാഥയിൽ പങ്കെടുപ്പിക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം.
ജനപക്ഷ ഇടതുബദൽ നയങ്ങൾ മുന്നോട്ട് വെയ്‌ക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന് അനുകൂലമാണ് കേരളത്തിലെ പൊതുബോധമെന്നതാണ് ജാഥയിലേയ്‌ക്ക് ഒഴുകി എത്തുന്ന ജനപ്രവാഹം വ്യക്തമാക്കുന്നത്. ഒരു കാലത്തും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടന്നതിലുള്ള സന്തോഷവും സംതൃപ്തിയും ജനങ്ങളുടെ മുഖത്തുണ്ടായിരുന്നു. ഇടതുപക്ഷത്തെ എതിർക്കുന്നവർ പോലും ജാഥയുടെ ഭാഗമായി മാറി എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രയിൽ മിക്ക ജില്ലകളിലും പ്രവർത്തകരുടെ പോലും സാന്നിധ്യമില്ലായിരുന്നു. വേദിക്ക് മുമ്പിൽ കാലി കസേരകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെയും വിരലിൽ എണ്ണാൻ മാത്രം കഴിയുന്ന പ്രവർത്തകരെ നോക്കി സിപിഎം നേതാക്കൾ സംസാരിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. റാലികളിൽ ഹിന്ദു വിശ്വാസങ്ങളെ നിരന്തരം അപമാനിക്കുന്നതിനെതിരെ വലിയ തരത്തിലുള്ള ജനരോഷവും ഉയർന്നിരുന്നു.
Comments