ചണ്ഡീഗഡ്: വിവാദ ഖാലിസ്താൻ ഭീകരനും വാരിസ് ദേ പഞ്ചാബ് തലവനുമായ അമൃത്പാൽ സിംഗ് അറസ്റ്റിൽ. പഞ്ചാബ് ജലന്ധറിൽ നാടകീയതയ്‌ക്കൊടുവിലാണ് നൂറോളം പോലീസ് കാറുകളിലെത്തിയ സംഘം അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. നീണ്ട തിരച്ചിലിനൊടുവിലാണ് അന്വേഷണ സംഘം അമൃത്പാലിനെ കണ്ടെത്തിയത്. മണിക്കൂറുകളോളം പിന്തുടർന്ന ശേഷമാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.
സംഭവത്തെ തുടർന്ന് വ്യാജപ്രചാരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്റനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അമൃത്പാൽ സംഘത്തിലെ ആറ് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പോലീസ് നടപടികളിൽ ഇടപ്പെടരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫെബ്രുവരി 24-ന് തട്ടിക്കൊണ്ടുപോകൽ കേസിൽ കസ്റ്റഡിയിലെടുത്ത ഒരാളെ വിട്ടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാൽ പോലീസുമായി ഏറ്റുമുട്ടിയതാണ് ഇയാൾക്കെതിരെയുള്ള കേസ്. അമൃത്പാൽ അയാളുടെ അനുയായികളോടൊപ്പം പോലീസിന് നേരെ ആയൂധങ്ങൾ ചൂണ്ടുകയും ബാരിക്കേഡുകൾ തകർത്ത് അജ്‌നാല പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയും അയാളുടെ ഒരു സഹായിയെ മോചിപ്പിക്കുന്നതിനായി പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.
അമൃത്പാലിന് ഐഎസ്‌ഐ സംഘവുമായി ബന്ധമുണ്ടെന്നാണ് രഹസ്യഅന്വേഷണ സംഘം പറയുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിന് ശേഷം അമൃത്പാൽ സിംഗിന്റെ ഒൻപത് ആയുധങ്ങളുടെ ലൈസൻസസ് പോലീസ് റദ്ദാക്കിയിരുന്നു. എന്നാൽ, തനിക്കെതിരെയുള്ളത് വ്യാജ പ്രചാരണമാണെന്നാണ് അമൃത്പാലിന്റെ വാദം.
Comments