ലോകം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങാൻ പൂനെ സ്വദേശിനിയായ രമാഭായി ലത്പതേ. 80,000 കിലോമീറ്റർ താണ്ടി 40 രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണ് ഈ യുവതിയുടെ മുന്നിലുള്ള ലക്ഷ്യം. യാത്രയിലെ ഒരു പ്രധാന ആകർഷണമെന്തെന്നാൽ മഹാരാഷ്‌ട്രിയൻ നൗവാരി സാരി ധരിച്ചു കൊണ്ടാണ് രമാഭായിയുടെ ഈ യാത്ര. ലോകമെമ്പാടും ഒറ്റയ്‌ക്ക് ബൈക്ക് ഓടിക്കുക എന്ന അവിശ്വസനീയമായ നേട്ടത്തിനായാണ് പൈലറ്റ് കൂടിയായ രമാഭായി ലത്പതേ ഇറങ്ങി തിരിച്ചിരിക്കുന്നത്. യാത്രയ്‌ക്ക് പ്രചോദനമായതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും.
ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണ് രമാഭായിയെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത്. ‘ഇന്ത്യയിലെ സ്ത്രീകൾ അസാധാരണമായ പുരോഗതി കൈവരിക്കുന്നു’ എന്ന വാചകമാണ് യുവതിക്ക് പ്രചോദനമായത്. 12 ജി 20 അംഗരാജ്യങ്ങളെ കൂടാതെ മറ്റ് ചില 30 രാജ്യങ്ങളും ഉൾപ്പടെ 6 ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 40 രാജ്യങ്ങളിലൂടെയാണ് രമാഭായി ലത്പതേയുടെ സോളോ ബൈക്ക് റൈഡ്. ഒറ്റയ്‌ക്ക് സവാരി ചെയ്യാൻ ഭയപ്പെടുന്നില്ലെന്നും കുത്തനെയുള്ള പർവതങ്ങളും മഞ്ഞുമൂടിയ മൺപാതകളുമടക്കമുള്ള വെല്ലുവിളികളെ നേരിടാൻ കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും യുവതി പറഞ്ഞു.
മോശം കാലാവസ്ഥയിലും ശരിയായ റൂട്ട് തിരഞ്ഞെടുക്കുന്നതിന് പൈലറ്റ് എന്ന രീതിയിലുള്ള അനുഭവ സമ്പത്തും മാപ്പ് കൃത്യമായി നിരീക്ഷിക്കാനുള്ള പരിചയവും തന്നെ സഹായിക്കുന്നുവെന്ന് രമാഭായി പറഞ്ഞു. അന്താരാഷ്‌ട്ര വനിതാ ദിനമായ 2023 മാർച്ച് 8-ന് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്നാണ് രമാഭായി തന്റെ സോളോ ബൈക്ക് റൈഡ് ടൂർ ആരംഭിച്ചത്. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്‌ക്ക് ശേഷം ബൈക്ക് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും.
പെർത്തിനും സിഡ്‌നിക്കും ഇടയിൽ ഏകദേശം 1,600 കിലോമീറ്റർ യാത്ര വളരെ ദുഷ്‌കരമാണ്. ഈ 1,600 കിലോമീറ്റർ പ്രദേശത്ത് മനുഷ്യവാസസ്ഥലങ്ങളോ സെൽഫോൺ കണക്റ്റിവിറ്റിയോ ഇല്ല. ഇവിടങ്ങളിലും ഒറ്റയ്‌ക്ക് യാത്ര ചെയ്യാനാണ് രമാഭായിയൂടെ തീരുമാനം. ഈ റൂട്ടിലൂടെ സഞ്ചരിക്കുമ്പോൾ കാട്ടിലായിരിക്കും താമസിക്കുക. ഒരു വർഷത്തിനുള്ളിൽ തന്റെ സൂപ്പർബൈക്കിൽ 80,000 കിലോമീറ്റർ പൂർത്തിയാക്കാൻ സാധിക്കുമെന്ന് യുവതി പറയുന്നു.
Comments