ഗാന്ധിനഗർ : ജീവിതത്തിൽ എന്ത് വന്നാലും മാതൃഭാഷയെ ഉപേക്ഷിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിയണമെന്നും സ്വന്തം ഭാഷ ഉപയോഗിക്കുന്നതിൽ ആർക്കും അപഹർഷതാബോധം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘പുതിയ വിദ്യാഭ്യാസ നയത്തിലെ സയാരി റാവുവിന്റെ ചിന്തകൾ, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ ചിന്തകൾ, അറിവ് പ്രദാനം ചെയ്യുന്ന അംബേദ്കറിന്റെ ചിന്തകൾ നാം മനസിലാക്കണം. ജീവിതത്തിൽ എന്ത് ചെയ്താലും മാതൃഭാഷയെ ഉപേക്ഷിക്കരുത്. അത് നിങ്ങളുടെ കൈവിട്ടുപോകരുത്. നിങ്ങളുടെ ഭാഷ നിങ്ങളെ അംഗീകരിക്കില്ല എന്ന അപകർഷതാബോധത്തിൽ നിന്ന് നിങ്ങൾ പൂർണമായും പുറത്ത് കടക്കണം’
‘ഏതൊരു വ്യക്തിയും സ്വന്തം ഭാഷയിൽ ചിന്തിക്കുമ്പോഴാണ് അയാളുടെ ചിന്താശേഷി വർദ്ധിക്കുന്നത്. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് മാതൃഭാഷയേക്കാൾ വലുതായി മറ്റൊന്നും സഹായിക്കില്ല. മാതൃഭാഷയുടെ പ്രയോജനങ്ങൾ നിങ്ങൾ തിരിച്ചറിയണം. വിദേശ രാജ്യങ്ങളിലെ പലർക്കും അവരുടെ രാജ്യത്തിന്റെ മാതൃഭാഷ ഏതാണെന്ന് പോലും അറിയില്ല. വിദേശ രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കുമ്പോൾ നിങ്ങളുടെ ഭാഷ ഏതാണെന്ന് ഞാൻ അവരോട് ചോദിക്കാറുണ്ട്. എന്നാൽ, അവർ മറുപടി പറയാറില്ല. കാരണം അതിനുള്ള ഉത്തരം അവർക്കറിയില്ല എന്നതാണ് സത്യം.നമ്മുടെ മാതൃഭാഷയുടെ മഹത്വം മനസിലാക്കാനാണ് അതത് ഭാഷകളുടെ വ്യാകരണവും സാഹിത്യവും, കവിതകളുമെല്ലാം പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ‘ എന്നും അമിത് ഷാ പറഞ്ഞു.
Comments