ന്യൂഡൽഹി : മദ്യനയകുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി റൂസ് അവന്യൂ കോടതിയാണ് ഏപ്രിൽ 3 വരെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് സിബിഐ ആവശ്യം ഉന്നയിച്ചിരുന്നു.
ഏപ്രിൽ 3 ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് മുന്നോടിയായി വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാക്കാനുള്ള അപേക്ഷ സമർപ്പിക്കുവാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന്് ചൂണ്ടിക്കാട്ടി ഇഡി അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി വാങ്ങിയിരുന്നു.
സിസോദിയുടെ ഇമെയിലിൽ നിന്നും ഫോണിൽ നിന്നും കേസിന് ആസ്പദമായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഫോറൻസിക് വിഭാഗം കൂടുതൽ വിശകലനം നടത്തി വരികയാണെന്നും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഏഴ് ദിവസത്തെ ഇഡി റിമാൻഡ് കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് മനീഷ് സിസോദിയയെ റൂസ് അവന്യൂ ജില്ല കോടതിയിൽ ഹാജരാക്കി കസ്റ്റഡി കാലാവധി നീട്ടിവാങ്ങിയിരുന്നത്.
സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രതികൂലവിധിയാണ് കോടതയിൽ നിന്നും സിസോദിയയ്‌ക്ക് ലഭിച്ചത്. തുടർന്ന് ഫെബ്രുവരി 23ന് സിസോദിയ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
Comments