കോഴിക്കോട് : റംസാൻ നോമ്പ് കാലത്ത് കടകൾ തുറന്നാൽ അടിച്ചു പൊളിക്കുമെന്ന് കോഴിക്കോട്ടെ വ്യാപാരികൾക്ക് ഭീഷണി . കോഴിക്കോട് മുഖദാർ ബീച്ചിലെ വ്യാപാരികളോടാണ് റംസാൻ നോമ്പ് കാലത്ത് കടകൾ തുറക്കരുതെന്ന് മഹല്ലുമായി ബന്ധമുള്ളവരെന്ന് പറഞ്ഞെത്തിയവരുടെ ഭീഷണി .
മുഖദാർ ബീച്ചിന് സമീപം ചായ , പലഹാരങ്ങൾ എന്നിവ വിൽക്കുന്ന കടകൾ നടത്തുന്നത് പ്രദേശവാസികൾ തന്നെയാണ് . ഇവരോട് നോമ്പ് തുടങ്ങുന്നത് മുതൽ ഒരു മാസക്കാലത്തേക്ക് പ്രദേശത്തെ കടകൾ തുറക്കരുതെന്നാണ് നിർദ്ദേശിച്ചത് . അൻപതോളം വരുന്ന ആളുകൾ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തിയതായാണ് പരാതി. നോമ്പ് തുറക്കുന്ന സമയത്ത് കടകൾ തുറന്ന് പ്രവർത്തിച്ചാൽ സ്ഥാപനങ്ങൾ അടിച്ചു പൊളിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി വ്യാപാരികൾ പറയുന്നു.
ദിവസചിലവ് അടക്കം ഈ വ്യാപാരത്തിൽ നിന്ന് കണ്ടെത്തുന്നവരാണ് ഇവിടെയുള്ളത് . അതുകൊണ്ട് തന്നെ ഈ ഭീഷണിക്ക് വഴങ്ങി കടകൾ തുറക്കാതിരിക്കാനാകില്ലെന്നും കടയുടമകൾ പറയുന്നു. കടകൾ തുറന്നാൽ ബീച്ചിലേക്ക് ആണുങ്ങളും പെണ്ണുങ്ങളും കൂട്ടമായി എത്തും. ഇത് ഒഴിവാക്കാനാണ് കടകൾ അടപ്പിക്കുന്നതെന്നാണ് വിശദീകരണം.
മഹല്ല് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് കടകൾ അടപ്പിക്കാനെത്തിയതെന്നാണ് ഭീഷണിപ്പെടുത്തിയവർ പറഞ്ഞത്. എന്നാൽ അത്തരമൊരു നിർദ്ദേശം മഹല്ലിൽ നിന്ന് നൽകിയിട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. കടക്കാരെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ഇസ്ലാം മത മൗലിക വാദികളെന്നാണ് ആരോപണം.
മുൻപും മലപ്പുറത്തടക്കം റംസാൻ നോമ്പ് കാലത്ത് കടകൾ ബലമായി അടപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ട് . തിരൂരിൽ റംസാന് നോമ്പ് തുടങ്ങുന്നതിന്റെ തലേദിവസം ലീഗ് നേതാക്കള് അടക്കം എത്തി കടയടപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .
Comments