ന്യൂഡൽഹി: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മാതാപിതാക്കൾ വഴക്ക് പറയുമെന്ന് ഭയന്ന് 14-കാരി ചെയ്തത് കടുംകൈ. സ്വയം മുറിവേൽപ്പിച്ചതിന് ശേഷം താൻ ആക്രമിക്കപ്പെട്ടുവെന്ന് വീട്ടുകാർക്ക് മുന്നിൽ കെട്ടുകഥ അവതരിപ്പിക്കുകയായിരുന്നു പെൺകുട്ടി.
നുണക്കഥയിൽ വിശ്വസിച്ച വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോക്‌സോ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി ആക്രമിച്ചുവെന്നായിരുന്നു കേസ്. ഡൽഹിയിലെ ഭജൻപുര പോലീസ് സ്‌റ്റേഷനിൽ മാർച്ച് 15നായിരുന്നു വ്യാജ പരാതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.
സ്‌കൂൾ വിട്ട് മടങ്ങി വരുന്നതിനിടെ മൂന്ന് ആൺകുട്ടികൾ ചേർന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു 14-കാരിയുടെ മൊഴി. തന്റെ കൈകളിലെ മുറിവുകളുണ്ടാക്കിയത് അക്രമികളാണെന്നും കുട്ടി പറഞ്ഞു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തി.
നുണക്കഥയാണെന്ന് സംശയം തോന്നിയതോടെ പെൺകുട്ടിയെ മാറ്റിയിരുത്തി വനിതാ പോലീസുദ്യോഗസ്ഥ കാര്യങ്ങൾ ആരാഞ്ഞു. ഇതോടെ 14-കാര്യ സത്യം വെളിപ്പെടുത്തുകയായിരുന്നു.
സംഭവ ദിവസം സ്കൂളിൽ വച്ച് സാമൂഹ്യശാസ്ത്ര പരീക്ഷ നടന്നിരുന്നു. എന്നാൽ പരീക്ഷയിൽ നല്ലപോലെ പ്രകടനം നടത്താൻ കഴിയാതിരുന്നതിനാൽ വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്നു. ഇതോടെ അടുത്തുള്ള കടയിൽ പോയി ബ്ലേഡ് വാങ്ങുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി വ്യക്തമാക്കിയതോടെ കേസ് സ്വമേധയാ റദ്ദാവുകയായിരുന്നു.
Comments