തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകളിൽ നേരിയ വർദ്ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. മറ്റ് രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദിവസവും കൊറോണ കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നു. സംസ്ഥാനത്ത് കൊറോണ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണം. കൊറോണ രോഗികൾ വർദ്ധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്‌ക്കാനും മന്ത്രി നിർദേശം നൽകി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർദ്ധിപ്പിക്കും.
പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കൊറോണ പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവർ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം-മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജുകളിൽ കൊറോണ രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി.
ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. . ആകെ 1,026 ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments