ഡൽഹി: മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടുവെന്ന് മുതിർന്ന സുപ്രിംകോടതി അഭിഭാഷകനും മുൻ കേന്ദ്ര മന്ത്രിയുമായ കപിൽ സിബൽ. ശിക്ഷ സസ്പെൻഡ് ചെയ്തതു കൊണ്ട് മാത്രം കാര്യമില്ല. വിധി സസ്പെൻഡ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ രാഹുൽ ഗാന്ധിക്ക് പാർലമെന്റ് അംഗമായി തുടരാൻ സാധിക്കുകയുള്ളൂ എന്ന് കബിൽ സിബൽ പറഞ്ഞു.
‘ശിക്ഷ സസ്പെൻഡ് ചെയ്താൽ പോരാ, വിധി സസ്പെൻഡ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ രാഹുലിന് പാർലമെന്റ് അംഗമായി തുടരാനാകൂ. രണ്ട് വർഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ആ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്ന് നിയമം പറയുന്നു. സ്വാഭാവികമായും സ്പീക്കർക്ക് നിയമാനുസൃതം നീങ്ങാനാകും. രാജ്യം ഏറെ ശ്രദ്ധിച്ച ലില്ലി തോമസ് വിഎസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ 2013 ജൂലൈ 10 ലെ വിധിക്ക് പിന്നാലെ യുപിഎ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ഏതെങ്കിലും എംപി, എംഎൽഎ അല്ലെങ്കിൽ ജനപ്രതിനിധി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ഉടനടി അയോഗ്യരാകും എന്നതായിരുന്നു വിധിയുടെ ചുരുക്കം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യതയുണ്ടാകും’- എന്ന് കബിൽ സിബൽ പറഞ്ഞു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.
Comments