കോട്ടയം : പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി-2 ജഡ്ജി ജെ.നാസറാണ് വിധി പ്രസ്താവിച്ചത്.
2013 ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം. ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട. പിഡബ്ല്യൂഡി സൂപ്രണ്ട് പഴയിടം തീമ്പനാൽ വീട്ടിൽ എൻ ഭാസ്‌കരൻ നായരെയും ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്‌ക്കടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. തങ്കമ്മയുടെ സഹോദര പുത്രനായ അരുൺ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിന് ശേഷമാണ് പോലീസ് കണ്ടെത്തുകയായിരുന്നു. കാർ വാങ്ങുന്നതിനുള്ള പണത്തിനായാണ് പ്രതി കൊലപാതകം നടത്തിയത്.
പഴയിടം ഷാപ്പിന്റെ സമീപത്തായിരുന്നു ദമ്പതികളുടെ വീട്. ഇവിടെ കോണിപ്പടിയുടെ സമീപത്താണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്‌ക്ക് പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചതിന് ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് പ്രതി ദമ്പതികളെ കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുൺ ടിവി കാണുകയായിരുന്ന ഭാസ്‌കരൻ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ഇറങ്ങി വന്ന തങ്കമ്മയെയും പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാര ചടങ്ങുകൾക്കും കേസ് അന്വേഷണത്തിനും മുന്നിൽ നിന്നത് അരുൺ ശശിയായിരുന്നു. ഇതുകൊണ്ട് തന്നെ അരുണിനെ സംശയിച്ചിരുന്നില്ല. എന്നാൽ ഇതിനിടെ കോട്ടയം കഞ്ഞിക്കുഴിയിൽ മാല മോഷണക്കേസിൽ അരുൺ പോലീസ് പിടിയിലായതാണ് പഴയിടം കേസും ചുരുളഴിയാൻ കാരണമായത്.
കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺ ശശിയെ മൂന്ന് വർഷത്തിന് ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം അനുവദിച്ചിരുന്നില്ല.
Comments