ബംഗ്‌ളൂരു: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം തുടരുമെന്നും മയക്കുമരുന്നിനെതിരായുള്ള നയത്തിൽ വിട്ടുവീഴ്ചയില്ലെന്നും കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന് ഊന്നൽ നൽകികൊണ്ട് സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ‘മയക്കുമരുന്നും രാജ്യസുരക്ഷയും’ എന്ന വിഷയത്തെ ആസ്പദമാക്കി ബംഗ്‌ളൂരുവിൽ നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മയക്കുമരുന്നിനെതിരെ പ്രതിരോധം തീർക്കുന്നതിന് സർക്കാരിന് സമൂഹത്തിൽ നിന്നുള്ള സഹകരണം അത്യവശ്യമാണ്. അയ്യായിരത്തോളം കേസുകളാണ് സംസ്ഥാനത്തെ പല ഭാഗത്തായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി ആളുകളെ ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് മറ്റ് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് വ്യാപാരം നടത്തുന്ന വിദേശ പൗരന്മാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് രാജ്യസുരക്ഷയുടെയും രാജ്യത്തിന്റെ ഭാവിയുടെയും മുഖ്യ ശത്രുവാണ്. മയക്കുമരുന്നു ഭീഷണിയെ പൂർണമായി തുടച്ചുനീക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്നും അമിത് ഷാ ഉറപ്പ് നൽകിയതായും ബൊമ്മൈ പറഞ്ഞു.
Comments