ചണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത് പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പഞ്ചാബ് പോലീസ്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ വിശ്വസിക്കരുതെന്നും അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ബതിന്ദ എസ്എസ്പി ഗുൽനീത് ഖുറാനയുടെ പരാമർശം.
യുകെയിലും യുഎസിലും കാനഡയിലുമുള്ളവരാണ് ഇത്തരം വ്യാജപ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും ഖുറാന കുറ്റപ്പെടുത്തി. സമാധാനം നിലനിർത്താനായി ബതിന്ദയിൽ ബിഎസ്എഫിനെയും പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
അമൃത്പാൽ ഹരിയാനയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് കടന്നേക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് കടക്കാനുള്ള അമൃത്പാലിന്റെ സാധ്യതയെ കുറിച്ച് ഉത്തരാഖണ്ഡിന് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വി മുരുകേശൻ വ്യക്തമാക്കി. ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിങ് നഗർ എന്നീ ജില്ലകളിലേക്ക് അമൃത്പാൽ കടക്കാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് ഡൽഹി അതിർത്തിയിലും തിരച്ചിൽ നടക്കുകയാണ്.
Comments