ന്യൂഡൽഹി: രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള ത്രിദിന മെഗാ പരിപാടി കർണ്ണാടകയിൽ വച്ച് നടക്കും. ഏപ്രിൽ 9-ന് മൈസൂരിൽ നടക്കുന്ന പരിപാടി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്യും.
വന്യജീവി സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സന്ദേശമാണ് ഈ പരിപാടി നൽകുന്നത്. പ്രോജക്ട് ടൈഗർ 50 വർഷം പിന്നിടുകയാണ്. ഇന്ത്യയുടെ കടുവ സംരക്ഷണത്തിന് സംസ്‌കാരികമായ മാനമുണ്ട്. ഇതിന്റെ വിജയത്തിനായി പൊതുജനങ്ങളുടെ പിന്തുണ നേടാനായി ഒരു മെഗാ പരിപാടി പ്രദർശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രാലയം പറഞ്ഞു. ഈ പരിപാടിയിൽ കടുവ സെൻസസിന് പുറമെ ഓർമ്മ നിലനിർത്താനായി നാണയ പ്രകാശനം നടക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1973 ൽ ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി അഥവാ പ്രോജക്ട് ടൈഗർ. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ 28 സംസ്ഥാനങ്ങളിലായി 17 കടുവാ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. രാജ്യത്തെ കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെയെല്ലാം കൂടി വിസ്തീർണ്ണം 37,761 ചതുരശ്ര കിലോമീറ്റർ വരും. ആന്ധ്രാപ്രദേശിലെ നാഗാർജ്ജുൻ സാഗർ ടൈഗർ റിസർവാണ് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രം. ഏറ്റവും ചെറിയ കടുവാ സംരക്ഷണ കേന്ദ്രം മഹാരാഷ്‌ട്രയിലെ പെഞ്ചും ആണ്.
Comments