അഗർത്തല: പടിഞ്ഞാറൻ ത്രിപുരയിൽ നിന്ന് 1,385 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അതിർത്തി സുരക്ഷ സേന. ഡയറേക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും അതിർത്തി സുരക്ഷ സേനയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് ഉത്പന്നങ്ങൾ കണ്ടെത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
വൻ കഞ്ചാവ് ശേഖരം സൂക്ഷിച്ചുവെന്ന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ഉറാബരി സ്വദേശിയായ ഒരാളെ പിടികൂടിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇതിന്റെ പിന്നിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായി ബിഎസ്എഫ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ രണ്ട് പേരെ കൂടി അറസ്്റ്റ് ചെയ്തു.
2,07,75,000 രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. ത്രിപുരയിൽ നിന്നും മയക്കുമരുന്ന് ഉത്പന്നങ്ങൾ തുടച്ചു നീക്കുക എന്നതാണ് അതിർത്തി സുരക്ഷ സേന ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കള്ളക്കടത്തുകാർക്കെതിരെയും മയക്ക്ുമരുന്ന് ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും സുരക്ഷ സേന പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്.
Comments