ശ്രീനഗർ: ജമ്മുകശ്മീരിലെ ആദ്യ വനിതാ വന്യജീവി സംരക്ഷക ആലിയ മിറിന് വന്യജീവി സംരക്ഷണ പുരസ്‌കാരം സമ്മാനിച്ച് ജമ്മുകശ്മീർ സർക്കാർ. മൃഗങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ ആലിയ കാണിക്കുന്ന അർപ്പണ മനോഭാവം പരിഗണിച്ചാണ് പുരസ്‌കാരം. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജമ്മുകശ്മീർ ലെഫ് ഗവർണർ മനോജ് സിൻഹ പുരസ്‌കാരം സമ്മാനിച്ചു.
വൈൾഡ് ലൈഫ് എസ്ഒഎസ് ചാരിറ്റി സംഘടനയുടെ ഭാഗമായാണ് ആലിയ പ്രവർത്തിക്കുന്നത്. വനപരിപാലന രംഗത്ത് അവർ നൽകിയ എല്ലാ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി ആലിയയെ തിരഞ്ഞെടുത്തത്. വന്യജീവി പരിപാലനം, പ്രത്യേകിച്ച് കശ്മീരിലെ കരടികളുടെ സംരക്ഷണത്തിലുമായിരുന്നു ആലിയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതും പുരസ്‌കാര നിർണയത്തിൽ പരിഗണിക്കപ്പെട്ടു.
പാമ്പുകളെ പിടിച്ചകൂടി സുരക്ഷിതായി വനത്തിൽ തുറന്നുവിടുന്ന പ്രവർത്തനങ്ങളിലും ആലിയ സജീവമായിരുന്നു. ആലിയ ഇത്തരത്തിൽ പാമ്പുകളെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഏഷ്യൻ കറുത്ത കരടികൾ, ഹിമാലയൻ ബ്രൗൺ കരടികൾ എന്നിവയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളും ആലിയ നടത്തിയിട്ടുണ്ട്.
പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഓരോ ഘട്ടത്തിലും തന്നെ വിശ്വസിച്ച് കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ആലിയ പറഞ്ഞു.
Comments