പുതുച്ചേരി: പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബിജെപി. നേതാവുമായ സെന്തിൽകുമാറിനെ കൊലപ്പെടുത്തി. ഏഴംഗസംഘത്തിന്റെ ആക്രമണത്തിലാണ് സെന്തിൽ കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞശേഷം സെന്തിലിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റോഡരികിലെ നിന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. സെന്തിലിന് നേരേ ആദ്യം സംഘം പെട്രോൾ ബോംബെറിഞ്ഞു പിന്നീട് മാരകായുധങ്ങളുമായി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സെന്തിലിന് നേരേ രണ്ടുതവണ ബോംബെറിയുന്നതിന്റെയും വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മരണവിവരമറിഞ്ഞ് സെന്തിലിന്റെ ബന്ധുകൂടിയായ ആഭ്യന്തരമന്ത്രി നമശിവായം ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും സംഭവസ്ഥലത്തെത്തി. സെന്തിലിന്റെ മൃതദേഹത്തിന് മുന്നിൽ മന്ത്രി വിങ്ങിപ്പൊട്ടി. വിവരമറിഞ്ഞ് നൂറുകണക്കിന് ബിജെപി പ്രവർത്തകർ എത്തിച്ചേർന്നു. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട പ്രതികൾ പിന്നീട് പോലീസിൽ കീഴടങ്ങിയതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ കൂടുതൽ ചോദ്യ ചെയ്യുകയാണെന്നും അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.
Comments