ഇടുക്കി: അരികൊമ്പൻ കാട്ടാനയെ മയക്കുവെടി വെയ്‌ക്കുന്നതിന് മുന്നോടിയായുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം ഇന്ന് നടക്കും. എട്ടു സംഘങ്ങളാണ് രൂപീകരിക്കുക. ദൗത്യത്തിൽ ഓരോ സംഘവും ചെയ്യേണ്ട കാര്യങ്ങൾ തരംതിരിച്ച് നൽകും. മറ്റ് വകുപ്പുകളെ ഉൾപ്പെടുത്തി 29ന് തന്നെ മോക്ക്ഡ്രിൽ നടത്താനാണ് തീരുമാനം.
കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. അനുകൂല വിധി വന്നാൽ അടുത്ത ദിവസം തന്നെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യത്തിലേക്കും കടക്കും. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. ആനയുടെ നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആർടിയും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽതുടരുകയാണ്.
അരിക്കൊമ്പനെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴായിരുന്നു മയക്കുവെടി വെക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. ഈ മാസം 29 വരെ മയക്കുവെടി വെക്കരുതെന്നാണ് നിർദ്ദേശം. 29 ന് കേസ് വീണ്ടും പരിഗണിക്കും. വിധി അനുകൂലമായാൽ ഉടൻ തന്നെ അരിക്കൊമ്പനെ പിടികൂടാനുള്ള മുന്നൊരുക്കത്തിലാണ് വനംവകുപ്പ്.
Comments