കൊൽക്കത്ത: രാമനവമി ദിനത്തിൽ പ്രതിഷേധത്തിന് മുഖ്യമന്ത്രി മമത ബാനർജി മനപൂർവം ആഹ്വാനം ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഈ മാസം വിശുദ്ധ റംസാൻ നടക്കുകയാണ്. മാർച്ച് 30-ന് രാമനവമിയുമാണ്. ഈ ആഘോഷങ്ങൾക്ക് അവധി നൽകുന്നതിന് പകരം രണ്ട് ദിവസത്തെ പ്രതിഷേധ ധർണ നടത്താനാണ് മമതാ പദ്ധതിയിട്ടിരിക്കുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു.
രാമനവമി വിഷയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ബിജെപി നേതാക്കളും നടത്തിയ വർത്താസമ്മേളനത്തിലാണ് മമതയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. മാർച്ച് 30-നാണ് രാമനവമി ആഘോഷിക്കുന്നത്. സനാതന സംസ്‌കാരത്തിൽ വിശ്വസിക്കുന്ന രാജ്യത്തെ എല്ലാ പൗരന്മാരും രാമനവമി ആചരിക്കുന്നവരാണ്. ബംഗാളിൽ രാമനവമി ദിവസം അവധി പോലും പ്രഖ്യാപിച്ചിട്ടില്ലെന്നും മറിച്ച് ധർണ നടത്താനാണ് മമതാ സർക്കാർ തിട്ടൂരമെന്നും അധികാരി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
മമതാ സർക്കാർ രാമജന്മദിനത്തിൽ നടത്തുന്ന പ്രതിഷേധത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവരുമായി സുവേന്ദു അധികാരി ചർച്ച നടത്തി.
Comments