അമരാവതി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രയിൽ നിന്ന് 541 കിലോഗ്രാം കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ട്രക്കിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ട്രക്കിന് വഴികാണിക്കാനായി സഞ്ചരിച്ചിരുന്ന സ്‌കോഡ കാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആന്ധ്ര-ഒറീസ അതിർത്തിയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്താനായിരുന്നു ശ്രമമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അന്തർസംസ്ഥാന സംഘം വൻതോതിലാണ് കഞ്ചാവ് ശേഖരിക്കുകയും കടത്തുകയും ചെയ്യുന്നത്. പച്ചക്കറിക്കിടയിൽ ഒളിപ്പിച്ചാണ് മറ്റു സംസ്ഥാനങ്ങിലേക്ക് കഞ്ചാവ് കടത്തുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പൂർണമായും ഇല്ലാതാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം ത്രിപുര ഉനകോടി-അഗർത്തല ട്രെയിനിൽ നിന്നും 221.96 ഗ്രാം മയക്കുമരുന്ന് ഉത്പന്നങ്ങൾ അതിർത്തി സുരക്ഷ സേന കണ്ടെത്തിയിരുന്നു. 1.10 കോടി രൂപ വിലമതിയക്കുന്ന ബ്രൗൺ ഷുഗറാണ് കണ്ടെത്തിയത്. കുമാർഘട്ട് റെയിൽവേ സ്‌റ്റേഷനിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Comments