ന്യൂഡൽഹി: ഇന്ത്യയിലെ സ്മാർട്ട് ഫോൺ കയറ്റുമതി 82,000 കോടി കവിഞ്ഞതായി റിപ്പോർട്ട്. 2022-2023 സാമ്പത്തിക വർഷത്തിലെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആപ്പിളിന്റെ മെയ്‌ക്ക് ഇൻ ഇന്ത്യ സ്മാർട്ട് ഫോണുകളാണ് കയറ്റുമതിയുടെ 50 ശതമാനവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാസംഗ് 40 ശതമാനവും മറ്റുള്ള ഫോണുകൾ ശേഷിക്കുന്ന പത്ത് ശതമാനവുമാണെന്നാണ് കണക്ക്. ഇലക്ട്രോണിക്‌സ് നിർമാണ മേഖലയിൽ ഇന്ത്യ ശക്തമായി മുന്നേറുന്നുവെന്ന സൂചനയാണിതെന്നാണ് വിലയിരുത്തൽ.
കേന്ദ്രസർക്കാരിന്റെ മുൻഗണനാ പട്ടികയിലാണ് ടെലികോം വ്യവസായമുള്ളത്. സ്മാർട്ട് ഫോൺ നിർമ്മാണത്തിൽ ഇന്ത്യ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുമുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ സ്മാർട്ട് ഫോൺ കയറ്റുമതി ഇത്തവണ ഇരട്ടിയായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ നിന്നും യുഎഇ, യുഎസ്, നെതർലാൻഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നത്. നിലവിൽ രാജ്യത്ത് 260 സ്മാർട്ടഫോൺ നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. 2014ൽ ഇത് വെറും രണ്ടെണ്ണം മാത്രമായിരുന്നു.
2015-ൽ മൊബൈൽ ഫോൺ കയറ്റുമതി പൂജ്യമായിരുന്നുവെന്നാണ് കണക്ക്. അവിടെ നിന്നും 2019-20 സാമ്പത്തിക വർഷമായപ്പോൾ കയറ്റുമതി 27,000 കോടിയായി ഉയർന്നു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമാണ് ഈ മാറ്റത്തിന് കാരണം. നിർമ്മിക്കുന്ന മൊബൈൽ ഫോണുകളുടെ എണ്ണം കണക്കിലെടുത്താൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളായി ഇന്ത്യ ഉയർന്നുവെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments