ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ തമ്മിലടി രൂക്ഷം. പാർട്ടി നേതാക്കൾ സിദ്ധരാമയ്യ, ശിവകുമാർ പക്ഷങ്ങളായി ചേരിതിരിഞ്ഞുള്ള പോരാട്ടം തുടരുകയാണ്. എന്നാൽ ഒരു പടികൂടി കടന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷനേതവ് സിദ്ധരാമയ്യ.
താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്നും ശിവകുമാറും അത് തന്നെയാണ് ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞു. അവസാനമായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതുകൊണ്ട് പ്രായത്തിൽ മുതിർന്നയാളായ തന്നെയാകും മുഖ്യമന്ത്രിയാക്കുകയെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പരാമർശം.
അതേസമയം സീറ്റ് മോഹികൾ നടത്തുന്ന സമരം കോൺഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങൾക്ക് സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി ഓഫീസിന് മുന്നിൽ അണികൾക്കൊപ്പം കൂട്ട ആത്മഹത്യ ചെയ്യുമെന്നുവരെ ചില നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. വൻ പ്രതിഷേധ സമരങ്ങളാണ് പിസിസി ഓഫീസിന് മുന്നിൽ പ്രവർത്തകർ നടത്തുന്നത്.
മേയ് പത്തിനാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്. മേയ് 13നാണ് ഫല പ്രഖ്യാപനം. തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയുള്ള ബിജെപി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചരണം നടത്തുന്നത്.
Comments