തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്താനൊരുങ്ങുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മന്ത്രിമാർ വിദേശ യാത്ര നടത്താൻ ഒരുങ്ങുന്നത്. ലോക കേരളസഭ എന്നത് ഏട്ടിലെ പശുവാണെന്നും ജനങ്ങൾ വിലക്കയറ്റം കാരണം നെട്ടോട്ടമോടുന്ന സമയത്ത് കേരളത്തിന് യാതൊരു ഗുണവുമില്ലാത്തതിനു വേണ്ടി വിദേശയാത്ര നടത്തി ഖജനാവ് കൊള്ളയടിക്കരുത് എന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനം വലിയ തോതിൽ കടക്കെണിയിൽ നിൽക്കുമ്പോഴും വിലകയറ്റത്തിന്റെ പേരിൽ ജനങ്ങൾ പൊറുതി മുട്ടുന്ന സന്ദർഭത്തിലും വീണ്ടും വിദേശ സന്ദർശനം നടത്താനുള്ള മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും തീരുമാനം ജനങ്ങൾക്ക് ഇരുട്ടടി നൽകുന്നതാണ്. ലോക കേരളസഭ എന്നു പറയുന്നത് ഒരു ഏട്ടിലെ പശുവാണ്. അതുകൊണ്ട് ഒരു പ്രയോജനവും ഇന്നേവരെ കേരളത്തിന് ഉണ്ടായിട്ടില്ല. ഇത്രയും വർഷമായി ലോക കേരളസഭ നടത്തിയിട്ടും കേരളത്തിലേയ്‌ക്ക് നിക്ഷേപം കൊണ്ടു വരാനോ, കേരളത്തിൽ സംരംഭങ്ങൾ കൊണ്ടു വരാനോ വ്യവസായങ്ങൾ തുടങ്ങുവാനോ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഒരു നയാ പൈസയുടെ നിക്ഷേപം ഇതിന്റെ പേരിൽ കേരളത്തിലേയ്‌ക്ക് വന്നിട്ടില്ല. എന്നാൽ സർക്കാർ ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ഇതിന്റെ പേരിൽ ധൂർത്തടിച്ച് കളയുന്നത്.
അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും, മന്ത്രിമാരും പരിവാരങ്ങളും സർക്കാർ ഖജനാവിലെ പണം എടുത്ത് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങൾ പൊറുതിമുട്ടുകയാണ് കേരളത്തിൽ. വിലക്കയറ്റം രൂക്ഷമാണ്. നികുതി വർദ്ധനവിന്റെ പേരിൽ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഈ സമയം മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തുന്നത് ജനങ്ങളെ സേവിക്കാനല്ല, ഇവിടെ എന്തെങ്കിലും നേട്ടമുണ്ടാക്കാനുമല്ല. ഖജനാവ് കൊള്ളയടിച്ച് വിദേശയാത്ര നടത്തുന്നതിൽ നിന്ന് സർക്കാർ പിന്മാറണം. സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഇടപെടാൻ സർക്കാർ തീരെ ശ്രമിക്കുന്നില്ല- എന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments