ഡെറാഡൂൺ: ചാർധാം യാത്രായ്‌ക്ക് കൊറോണ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും പരിശോധന വർദ്ധിപ്പിക്കാനും സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ. ഏപ്രിൽ 22-ന് ചാർധാം യാത്രാ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ ഈ നീക്കം.
ചാർധാം യാത്രായിൽ തീർത്ഥാടകർക്ക് ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ വകുപ്പുതല ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രി ധൻ സിംഗ് റാവത്ത് അറിയിച്ചു. ‘രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണയുടെ കണക്കുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും സംസ്ഥാനത്ത് കൊറോണ പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും വേഗത്തിലാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.’- ആരോഗ്യമന്ത്രി ധൻ സിംഗ് റാവത്ത് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർത്ഥാടകർ ചാർധാം ആരാധനാലയങ്ങളിൽ എത്തിച്ചേരുമെന്നതിനാൽ യാത്രാ റൂട്ടുകളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ മെഡിക്കൽ യൂണിറ്റുകളിലും താൽക്കാലിക മെഡിക്കൽ റിലീഫ് പോയിന്റുകളിലും പരിശോധന നടത്തി ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ ഡിജി ആരോഗ്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 15-നകം ചാർധാം യാത്രാ റൂട്ടുകളിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും വിന്യാസം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്കും അദ്ദേഹം നിർദ്ദേശം നൽകി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ആവശ്യമെങ്കിൽ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകൾ ആരംഭിക്കുമെന്നും കൊറോണബാധ തടയാനുള്ള ശ്രമങ്ങൾ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.















